വാഷിംഗ്ടണ്‍: കൊവിഡ് മഹാമാരി ഏറ്റവുംകൂടുതല്‍ ബാധിച്ച രാഷ്ട്രമാണ് യു.എസ്. രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5 ലക്ഷം കടന്നു. വൈറ്റ് ഹൗസിൽ മെഴുകുതിരി കത്തിച്ച് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദുഃഖാചരണത്തിൽ പങ്കുചേർന്നു. വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി.
വാക്‌സിന്‍ വിതരണം തുടങ്ങിയതും മഞ്ഞുകാലത്ത് കേസുകള്‍ കുറഞ്ഞതുമെല്ലാം യുഎസിന് ആശ്വാസമായിരുന്നു. അതിനിടയിലാണ് മരണസംഖ്യ മറ്റൊരു നാഴികക്കല്ലുകൂടെ പിന്നിട്ടത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് മരണസംഖ്യ നാലു ലക്ഷം പിന്നിട്ടത്. ഒരു മാസത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്കുകൂടെ ജീവന്‍ നഷ്ടമായി. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും മരണ സംഖ്യ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല.
2020 ഫെബ്രുവരിയിലാണ് യുഎസില്‍ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ ഒരു ലക്ഷം മരണം സംഭവിച്ചു. പിന്നീടങ്ങോട്ട് കുറഞ്ഞ സമയത്തിനുള്ളില്‍ കേസുകള്‍ കുത്തനെ വര്‍ധിക്കാന്‍ തുടങ്ങി. ഇത്തരമൊരു സാഹചര്യം കഴിഞ്ഞ നൂറു വർഷത്തിനിടയിൽ അമേരിക്ക അഭിമുഖികരിച്ചിട്ടില്ലെന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ആന്റണി ഫൗസി പ്രതികരിച്ചു.