തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി. സിബിഐയുടെ ആവശ്യപ്രകാരമാണ് സുപ്രിംകോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് വാദത്തിന് തയാറാണെന്ന നിലപാട് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ സിബിഐക്കായി ഇന്ന് ഹാജരായില്ല. സിബിഐയുടെ അസൗകര്യം പരഗിണിച്ച് 21-ാം തവണയാണ് കേസ് മാറ്റി വയ്ക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തമാക്കി വെറുതെ വിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വാദം കേള്‍ക്കേണ്ടിയിരുന്നത്. ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലെ കേസില്‍ തുടര്‍വാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസിൽ പിണറായി വിജയനെ പ്രതിയാക്കിയുള്ള സിബിഐ സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം സിബിഐ കോടതി റദ്ദാക്കിയിരുന്നു. 3 ഉദ്യോഗസ്ഥർക്കെതിരായ കുറ്റപത്രം നിലനിൽക്കുമെന്ന് സിബിഐ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധിച്ചു. പിണറായിക്കെതിരായ വിചാരണ റദ്ദാക്കിയ സിബിഐ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചത്. 2017 ഒക്ടോബറിലാണ് സിബിഐ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.