കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ഇറങ്ങിയ രാഹുല്‍ വല വലിക്കുന്നതിനും, വല ഒതുക്കുന്നതിനും സഹായിച്ചു. മത്സ്യത്തൊഴിലാളികളുമായി നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക് യാത്രചെയ്തത്. പുലർച്ചെ 5.15 ഓടെയാണ് രാഹുൽ കടലിലേക്ക് പുറപ്പെട്ടത്. കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു.
മല്‍സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തെ ഏറെ വിലമതിക്കുന്നുവെന്ന് പിന്നീട് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒപ്പം ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. മല്‍സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് രൂപീകരിക്കും. തൊഴിലാളികളുെട അധ്വാനത്തിന്റെ ലാഭം കൊയ്യുന്നത് മറ്റുള്ളവരാണെന്നും മത്സ്യത്തൊഴിലാളികളുമായുള്ള സംവാദത്തിൽ രാഹുൽ പറഞ്ഞു.
കൊല്ലം തങ്കശേരി കടപ്പുറത്തായിരുന്നു സംവാദം. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം മൽസ്യതൊഴിലാളികള്‍ പങ്കെടുത്തു. മല്‍സ്യത്തൊഴിലാളികളെ മുന്‍പും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് സന്ദര്‍ശനം മാറ്റി. സുരക്ഷാകാരണങ്ങളാവാം കാരണമെന്നും രാഹുൽ പറഞ്ഞു.