തിരുവനന്തപുരം: മലയാളത്തിന്റെ പ്രമുഖ കവികളില്‍ ഒരാളും ഭാഷാധ്യാപകനുമായ പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. ഏറെ നാളായി മറവി രോഗത്തിന് ചികിത്സയിലായിരുന്നു കവി. സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചക്ക് 2 മണിക്ക് തൈക്കാട് ശ്മശാനത്തില്‍ നടക്കും.
കാളിദാസ കൃതികളുടെ വലിയ സ്വാധീനമുള്ള കവിയായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി. സംസ്കൃ തം, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന വിഷ്ണു നാരായണന്‍ നമ്പൂതിരി, ആധുനികതയും പാരമ്പര്യ സൌന്ദര്യബോധവും സമ്മേളിച്ച കവിയായിരുന്നു. മനുഷ്യവ്യവഹാരങ്ങളെ ആത്മീയ ബോധവുമായി സദാ കണ്ണിചേര്‍ത്ത കവിയായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.
ഉജ്ജയിനിയിലെ രാപ്പകലുകള്‍, ഭൂമി ഗീതങ്ങള്‍, പ്രണയ ഗീതങ്ങള്‍, ആരണ്യകം, ഇന്ത്യയെന്ന വികാരം, സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു ഗീതം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ചാരുലത, മുഖമെവിടെ, അപരാജിത, തുളസീദളങ്ങള്‍,പരിക്രമണം, ഉത്തരായനം, ശ്രീവല്ലി, വൈഷ്ണവം, രസക്കുടുക്ക (കവിതാ സമാഹാരങ്ങള്‍) കവിതയുടെ ഡി എന്‍ എ, അസാഹിതീയം, അലകടലും നെയ്യാമ്പലും (ലേഖന സമാഹാരങ്ങള്‍), കുട്ടികളുടെ ഷേക്സ്പിയര്‍ (ബാലസാഹിത്യം), ഋതുസംഹാരം, സസ്യലോകം, ഗാന്ധി (വിവര്‍ത്തനങ്ങള്‍) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ പുരസ്കാരമായ എഴുത്തഛന്‍ പുരസ്കാരം നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം, പി സ്മാരക കവിതാ അവര്‍ഡ്, മാതൃഭൂമി പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. 2014 -ല്‍ പത്മശ്രീ ലഭിച്ചു.
കവി എന്നതിനൊപ്പം മികച്ച ഭാഷാ പണ്ഡിതന്‍കൂടിയായ പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരി വിവിധ ഗവണ്‍മെന്‍റ് കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് വകുപ്പ് തലവനായി വിരമിച്ചു. പിന്നീട് തന്റെ കുടുംബം വക ക്ഷേത്രത്തില്‍ പൂജാരിയായത് അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. 1939- ജൂണ്‍ 2-ന് തിരുവല്ലയിലാണ് ജനനം. ചങ്ങനാശ്ശേരി എസ് ബി കോളേജ്, കോഴിക്കോട് ദേവഗിരി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വിഷ്ണു നമ്പൂതിരിയും അതിദി അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍. ഭാര്യ: സാവിത്രി, മക്കള്‍ അതിദി, അപര്‍ണ.