അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ പുനർനാമകരണം ചെയ്ത് ഉദ്ഘാടനം ചെയ്ത മൊട്ടേര സ്റ്റേഡിയത്തെ ചൊല്ലിയുള്ള വിവാദം ഒടുങ്ങുന്നില്ല. സ്റ്റേഡിയത്തിലെ പവലിയൻ എൻഡുകൾ കോർപറേറ്റ് ഭീമന്മാരായ റിലയൻസിന്റെയും അദാനിയുടെയും പേരിൽ നൽകിയതിൽ വിശദീകരണവുമായി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തി.
'സംഭാവനയ്ക്ക് പുറമേ, 250 കോടി രൂപയും ജിഎസ്ടി നികുതിയും നൽകിയാണ് കമ്പനികൾ ഓരോ കോർപറേറ്റ് ബോക്‌സും സ്വന്തമാക്കിയത്. 25 വർഷത്തേക്കാണിത്' - അസോസിയേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ്‌നൗ റിപ്പോർട്ട് ചെയ്തു.
സംഭാവന നൽകിയ കമ്പനിയുടെ പേരിൽ പവലിയൻ എൻഡുകൾ നൽകണമെന്നായിരുന്നു കരാറെന്നും ടൈംസ് നൗ പറയുന്നു. 800 കോടിയാണ് സ്‌റ്റേഡിയത്തിന്റെ നിർമാണച്ചെലവ്. സ്‌റ്റേഡിയത്തിൽ അദാനി എൻഡ് നേരത്തെയുണ്ടായിരുന്നു. റിലയൻസ് എൻഡ് നേരത്തെ സർക്കാർ സ്ഥാപനമായ ജിഡിഎംസിയുടെ പേരിലായിരുന്നു. ഇത് റിലയൻസ് വാങ്ങി. സ്റ്റേഡിയത്തിന്റെ കിഴക്ക്, പടിഞ്ഞാറു ഭാഗത്തെ കോർപറേറ്റ് ബോക്‌സുകൾ വിൽപ്പനയ്ക്കു വച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെ സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനര്‍ നാമകരണം ചെയ്തിരുന്നു. 700 കോടി രൂപ ചെലവഴിച്ചാണ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം പുതുക്കിപ്പണിതത്. നാല് ഡ്രസിങ് റൂമുകൾ, 50 മുറികളുള്ള ഒരു ക്ലബ് ഹൌസ്, 76 കോർപറേറ്റ് ബോക്സുകൾ, വലുപ്പമേറിയ ഒരു നീന്തൽക്കുളം എന്നിവ ഉൾപ്പെടുന്നതാണ് പുതുക്കിപ്പണിത മൊട്ടേര സ്റ്റേഡിയം.