ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന് സ്വയം പ്രഖ്യാപിച്ച് നടി കങ്കണ റണാവത്ത്. ബോളിവുഡില്‍ ഹിറ്റായ 'തനു വെഡ്സ് മനു'വിന്‍റെ പത്താം വാര്‍ഷികത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുമ്പോഴായിരുന്നു കങ്കണയുടെ സ്വയം പുകഴ്ത്തല്‍. കങ്കണയുടെ കരിയറില്‍ തന്നെ പുതിയ വഴിതുറക്കാന്‍ സഹായിച്ച ചിത്രമാണ് തനു വെഡ്സ് മനു.
''അതുവരെ ഞാന്‍ പരുക്കന്‍ വേഷങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ ഈ സിനിമ എന്‍റെ കരിയറിനെ മാറ്റിമറിച്ചു. കോമഡിയുമായി മുഖ്യധാരാ സിനിമയിലേക്കുള്ള കടന്നുവരവ് അതായിരുന്നു. ക്യൂന്‍, ഡേറ്റോ1 എന്നിവ എന്‍റെ കോമിക് ടൈമിംഗിനെ ശക്തിപ്പെടുത്തി. അതോടെ ഇതിഹാസ താരം ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നായികയായി ഞാന്‍ മാറി'' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
നേരത്തെ, മെറിൽ സ്ട്രീപിനെക്കാള്‍ കഴിവുള്ള നടിയാണ് താനെന്ന് കങ്കണ പറഞ്ഞിരുന്നു. മെറില്‍ സ്ട്രീപ്പിനെപ്പോലെ പല അടരുകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഇസ്രയേലി നടി ഗാല്‍ ഗദോത്തിനെ പ്പോലെ ആക്ഷനും ഗ്ലാമറുമുള്ള റോളുകള്‍ ചെയ്യാനും തനിക്കു സാധിക്കുമെന്നായിരുന്നു അവകാശവാദം.
കങ്കണയുടെ ഈ അഭിപ്രായപ്രകടനങ്ങള്‍ കയ്യടികളേക്കാള്‍ വിമര്‍ശനങ്ങളാണ് അവര്‍ക്ക് നേടിക്കൊടുക്കുന്നത്. വിമര്‍ശനങ്ങളോടുള്ള കങ്കണയുടെ പ്രതികരണവും പരിഹസിക്കപ്പെട്ടിരുന്നു. സ്ട്രീപ്പുമായി സ്വയം താരതമ്യം ചെയ്യുന്ന കങ്കണയ്ക്ക് എത്ര ഓസ്‍കര്‍ ഇതിനകം ലഭിച്ചു എന്നായിരുന്നു വിമര്‍ശകരില്‍ പലരുടെയും ചോദ്യം. അതിനോട് 'മെറില്‍ സ്ട്രീപ്പിന് എത്ര ദേശീയ അവാര്‍ഡും പത്മ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് എന്നതും ചോദിക്കാവുന്നതാണ് എന്നായിരുന്നു അവരുടെ പ്രതികരണം.