നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റുവിഭജന- സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ വേഗത്തിലാക്കി യുഡിഎഫ്. അന്തിമ സ്ഥാനാർത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. മാണി സി കാപ്പന്റെ കാര്യത്തിൽ നിലപാട് സ്വീകരിക്കേണ്ടത് യുഡിഎഫാണ്. ജോസഫ് പക്ഷത്തിന് സീറ്റ് നൽകുന്ന കാര്യത്തിലും യുഡിഎഫ് തീരുമാനമെടുക്കും. സാഹചര്യം മനസിലാക്കി ഘടകകക്ഷികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അതേസമയം, 15 സീറ്റുകള്‍ ആവശ്യപ്പെട്ട ജോസഫ് വിഭാഗം 12 സീറ്റുകളെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. 9 സീറ്റുകള്‍ക്കപ്പുറം നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗ് ആറ് സീറ്റുകള്‍ അധികം ആവശ്യപ്പെട്ടെങ്കിലും മൂന്ന് സീറ്റുകള്‍ നല്‍കാമെന്നതില്‍ ഏകദേശ ധാരണയായിട്ടുണ്ട്.
കഴിഞ്ഞ തവണ 87 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 90 നും 95 നും ഇടയില്‍ സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം ദ്രുതഗതിയിലാക്കാനാണ് കോണ്‍ഗ്രസിന്റെയും നീക്കം. പുതുമുഖങ്ങൾക്കും വനിതകൾക്കും ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ കൂടുതല്‍ പ്രാതിനിധ്യമുണ്ടാകുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.