സല്‍സംഗ് ഫൗണ്ടേഷന്‍ സ്ഥാപകനും ആര്‍എസ്എസ് സഹയാത്രികനായ ശ്രീ എമ്മിന് യോഗ റിസര്‍ച്ച സെന്റര്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നാലേക്കര്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതില്‍ വിവാദം. ശ്രീ എമ്മിന് ഭൂമി നല്‍കുന്നത് അഴിമതിയാണെന്ന് ഹരീഷ് വാസുദേവന്‍. നിബന്ധനകളോടെ പത്ത് വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദിവാസികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും കൊടുക്കാന്‍ 3 സെന്റ് സ്ഥലമില്ലാത്ത സര്‍ക്കാര്‍ ആര്‍എസ്എസ് അനുകൂലിയായ ആള്‍ക്ക് നാല് ഏക്കര്‍ കൊടുക്കുന്നത് അഴിമതിയാണെന്നും ഹരീഷ് പറയുന്നു.
ഹരീഷ് വാസുദേവന്‍റെ കുറിപ്പ്
ആദിവാസികൾക്കും മത്സ്യ തൊഴിലാളികൾക്കും കൊടുക്കാൻ 3 സെന്റ് സ്ഥലമില്ലാത്ത സർക്കാർ ശ്രീ.M എന്നു സ്വയം വിളിക്കുന്ന ഒരു RSS അനുകൂല വ്യക്തിക്ക്, തിരുവനന്തപുരത്ത് 4 ഏക്കർ സ്ഥലം പാട്ടത്തിനു നൽകിയ വാർത്തയോട് എത്ര ഇടതു ഹാന്റിലുകൾ പ്രതികരിക്കും എന്നു ഞാൻ നോക്കുകയായിരുന്നു. 10 വർഷത്തേക്ക് പാട്ടം പോയാൽ ഭൂമി വിറ്റതിനു തുല്യമാണെന്ന് ആർക്കാണ് അറിയാത്തത്!
യോഗയിൽ യൂണിവേഴ്‌സിറ്റി നൽകുന്ന അറിവോ പാണ്ഡിത്യമോ പോലും അങ്ങേർക്കുള്ളതായി അറിയില്ല. യോഗ വളർത്താൻ ആണെങ്കിൽ നയം തീരുമാനിച്ചു അതിൽ വൈദഗ്ധ്യം ഉള്ളവരെ കണ്ടെത്തി സഹായിക്കണം. സുതാര്യമായ തെരഞ്ഞെടുപ്പ് വേണം. ശ്രീ.M ഏത് വഴിയിൽ വന്നു? ഇത് അതല്ല, നഗ്നമായ അഴിമതിയാണ്. UDF ന്റെ അവസാന കാലം സന്തോഷ് മാധവനു സഹായം പോലെ, ഇപ്പോൾ ഇയാൾ.
ഇനി UDF നെ നോക്കൂ, BJP യെ നോക്കൂ, ആരെങ്കിലും കാര്യമായി പ്രതികരിച്ചോ? ഭൂരഹിതരുടെ രാഷ്ട്രീയം പറയുന്നുണ്ടോ? ആരെങ്കിലും കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പറഞ്ഞോ? UDF ന്റെ കാലത്തെ വലിയ ഭൂമി തട്ടിപ്പ് പലതും ഒരു ഇടതു നേതാവും കോടതിയിൽ പോയി റദ്ദാക്കിയിട്ടില്ല. സർക്കാർ 5 വർഷം ഇരുന്നിട്ടും ചെയ്തില്ല.
ഇതൊരു പരസ്പര പുറംചൊറിയൽ തട്ടിപ്പാണ്. കൊള്ള സംഘത്തിലെ അംഗങ്ങൾ പരസ്പരം കാണിക്കുന്ന സ്നേഹം പോലെ, ഇടതുപക്ഷം തെറ്റു ചെയ്താൽ മിണ്ടാതെ, കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ ഇരിക്കണം എന്നാണ് അണികളുടെ ലൈൻ. എതിർക്കുന്നവനെ ലേബൽ അടിച്ചോ തെറി വിളിച്ചോ ഒതുക്കണം എന്നാണ് അവർ പഠിച്ചിരിക്കുന്നത്.
ശ്രീ.M നു 4 ഏക്കർ ഭൂമി നൽകാനുള്ള ഉത്തരവ് ഇറങ്ങട്ടെ, ഞാനത് ചോദ്യം ചെയ്യും. കേരളത്തിലെ അവസാന ഭൂരഹിതനും ഭൂമി കൊടുത്തിട്ട് മതി, തദ്ദേശ സ്ഥാപനങ്ങൾക്ക് പൊതുആവശ്യത്തിനു ഭൂമി ആവശ്യമില്ലെങ്കിൽ മാത്രം മതി, സർക്കാർ ഭൂമിയിൽ ഇരുന്ന് സ്വകാര്യ ട്രസ്റ്റിന്റെ യോഗപഠിക്കുന്നത്.
ആരാണ് ശ്രീ. M?
താന്‍ ഒരു യോഗിയാണെന്നും മഹാവതർ ബാബാജിയുടെ ശിഷ്യനായിരുന്ന ശ്രീ മഹേശ്വർനാഥ് ബാബാജിയുടെ ശിഷ്യനാണെന്നും ശ്രീ എം. അവകാശപ്പെടുന്നു. ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിലാണ് ശ്രീ എം താമസിക്കുന്നത്. ഹിമാലയത്തിലെ നാഥ് പരമ്പരയിൽപ്പെട്ട യോഗിവര്യനാണത്രെ. 1948 നവംബർ 6ന് തിരുവനന്തപുരത്ത് വഞ്ചിയൂരിൽ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച 'മുംതാസ് അലിയാണ്' പിന്നീട് ശ്രീ. എം (മധുകർനാഥ്) ആയത്. 9-ാം വയസ്സിൽ മതങ്ങളുടെ മതിൽക്കെട്ടില്ലാത്ത ആത്മീയതയിലൂടെ മനുഷ്യനിലെ സഹജമായ നന്മ വീണ്ടെടുക്കാനാകും എന്ന് വിശ്വസിക്കുന്ന നാഥ് പരമ്പരയിൽപ്പെട്ട ഗുരു മഹേശ്വർ നാഥ് ബാബാജിയുടെ ശിഷ്യനായി. 19-ാം വയസ്സിൽ ഹിമാലയത്തിൽ യാത്രചെയ്ത് നിരവധി ഋഷികളെയും യോഗിമാരെയും കണ്ടു. ഗുരുവിന്റെ നിർദ്ദേശപ്രകാരം ഹിമാലയത്തിൽ നിന്ന് മടങ്ങി, സത്സംഗ് ഫൗണ്ടേഷന്റെയും മാനവ ഏകതാമിഷന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു എന്നൊക്കെയാണ് പറയപ്പെടുന്നത്.