തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിട്ട് മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാനുള്ള നീക്കം തടയാനായത് പ്രതിപക്ഷത്തിന്റെ തക്ക സമയത്തുള്ള ഇടപെടല്‍ മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ജനങ്ങളുടെ ആരോഗ്യം വില്പ്പന നടത്താനാണ് സ്പ്രിങ്ക്ളര്‍ ഇടപാടിലൂടെ സര്‍ക്കാര്‍ ശ്രമിച്ചത്. ഇപ്പോള്‍ മത്സ്യസമ്പത്ത് വില്‍ക്കാന്‍ നോക്കി. രണ്ടും കേരളത്തിലെ പ്രതിപക്ഷം കയ്യോടെ പിടികൂടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ അമേരിക്കന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പു വെച്ചിരുന്നുവെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതം തന്നെ വഴിയാധാരമായിപ്പോകുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. 'കേരളത്തിന്റെ സൈന്യമാണ് മത്സ്യതൊഴിലാളികള്‍' എന്ന് ഒരു ഭാഗത്ത് പറയുക, മറുഭാഗത്ത് അവരുടെ ജീവിതം വഴിയാധാരമാക്കുന്ന രീതിയില്‍ മത്സ്യസമ്പത്ത് വന്‍കിടക്കാര്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുക. ഇത് തിരിച്ചറിയേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.
കരാര്‍ നീക്കം പിടിക്കപ്പെട്ടപ്പോള്‍ അതിന് പിന്നില്‍ ഉദ്യോഗസ്ഥന്മാരാണ് എന്ന് പറഞ്ഞൊഴിയാനാണ് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ശ്രമിക്കുന്നത്. സാധാരണ രീതിയില്‍ അധികമാര്‍ക്കും സന്ദര്‍ശനാനുമതി നല്‍കാത്ത മുഖ്യമന്ത്രിയെ ഇ എം സി സിയുടെ പ്രതിനിധികള്‍ പലതവണ സന്ദര്‍ശിച്ചു. ഇതൊന്നും ഓര്‍മ്മയില്ലെന്നാണ് മെഴ്സിക്കുട്ടിയമ്മയും ഇ പി ജയരാജനും പറയുന്നത്. മന്ത്രി സഭയിലുള്ളവര്‍ക്കെല്ലാം ഇപ്പോള്‍ മറവിരോഗം ബാധിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കളിയാക്കി.