തിരുവനന്തപുരം: ഐക്യജനാധിപത്യ മുന്നണിയില്‍ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് 27 നിയമസഭാ സീറ്റുകള്‍ നല്‍കാന്‍ മുന്നണിയില്‍ ധാരണയായി. ഇതനുസരിച്ച് ഇപ്പോഴുള്ള 24 സീറ്റുകള്‍ക്ക് പുറമേ തൃശൂര്‍ ജില്ലയിലെ ചേലക്കര, കോഴിക്കോട് നഗരസഭ ഉള്‍ക്കൊള്ളുന്ന ബേപ്പൂര്‍ നിയോജക മണ്ഡലം, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് എന്നിവ ലീഗിന് ലഭിക്കും.
തദ്ദേശ തെരഞ്ഞടുപ്പില്‍ യു ഡി എഫിനേറ്റ പരാജയവും അതില്‍ തന്നെ തങ്ങളുടെ സ്വാധീനമേഖല കാക്കാന്‍കഴിഞ്ഞ ലീഗിന്റെ ആത്മവിശ്വാസവും സീറ്റ് വിഭജനത്തില്‍ പ്രതിഫലിക്കണമെന്ന നിര്‍ബന്ധം പല ലീഗ് നേതാക്കളുടെയും പ്രസ്താവനകളില്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ലീഗിന് അധികമായി മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ് വിട്ടുനല്‍കിയിരിക്കുന്നത്.
എക്കാലവും ഇടത് മുന്നണിയോടൊപ്പം നിന്നിട്ടുള്ള ബേപ്പൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെ ലീഗും കൊണ്ഗ്രസ്സും പല തവണ മാറിമാറി മത്സരിച്ചിട്ടുണ്ടെങ്കിലും പച്ച തൊടാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ വികെസി മമ്മദ് കോയയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പ്രബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബേപ്പൂര്‍ സീറ്റില്‍ അട്ടിമറി വിജയം നേടണം എന്ന ചിന്തയാണ് 1991 ല്‍ കോലീബി പരീക്ഷണത്തിനു പോലും കാരണമായിത്തീര്‍ന്നത്. ഇത്തവണ ലീഗിന് വേണ്ടി ആര് മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.
പരമാവധി സാമുദായിക വോട്ടുകളും പ്രാദേശിക വികാരവും കണക്കിലെടുത്താണ് കുന്ദമംഗലം ലീഗ് ഏറ്റെടുക്കുന്നത്. മുന്‍ ലീഗുകാരന്‍ കൂടിയായ പി ടി എ റഹീമിനെ പരാജയപ്പെടുത്താന്‍ ലീഗ് തന്നെ ആ സീറ്റ് ഏറ്റെടുക്കുകയാണ് നല്ലത് എന്ന അഭിപ്രായം ലീഗില്‍ നേരത്തെതന്നെ പ്രബലമാണ്. ലീഗ് മണ്ഡലം ഏറ്റെടുക്കുന്നതോടെ മുന്‍ ലീഗുകാരനെ തോല്‍പ്പിക്കാനുള്ള അണികളുടെ ആവേശം മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഇരു മുന്നണികളിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പരമാവധി ഘടക കക്ഷികളുടെ വികാരത്തെ വ്രണപ്പെടുത്താതെയും പ്രാദേശിക വികാരങ്ങള്‍ മാനിച്ചും സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്താനാണ് മുന്നണികളുടെ ശ്രമം.