ജമ്മുകാശ്മീരിൽ കോവിഡ്19 ബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്നും എത്തിയ 63 വയസുളള സ്ത്രീക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യമായാണ് ജമ്മു കശ്മീരില്‍ കൊറോണ സ്ഥിരീകരിക്കുന്നത്. ജമ്മുവില്‍ വിവധി മേഖലകളിലായി 400 ഓളം പേര്‍ നിരീക്ഷണത്തിലാണ്. ഈ മേഖലയിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാര്‍ച്ച് 31 വരെ അടച്ചു.
ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. ഇതുവരെ രാജ്യത്ത് 42 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. രാജ്യത്തെ തുറമുഖങ്ങളില്‍ വിദേശ ക്രൂയിസ് കപ്പലുകളെ നങ്കൂരമിടാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിച്ച വിസകള്‍ കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.നിലവിലെ 52 ലബോറട്ടറികള്‍ക്ക് പുറമേ കൊറോണ വൈറസ് പരിശോധനയ്ക്കായി 57 ലാബുകള്‍ കൂടി അധികമായി സജ്ജമാക്കി.
ഇന്ന് ഒരാള്‍ക്ക് കൂടി കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആറായി. ഇറ്റലിയില്‍ നിന്ന് കുടുംബത്തൊടൊപ്പം കൊച്ചിയില്‍ എത്തിയ മൂന്നുവയസുളള കുട്ടിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. കുട്ടിയുമായി അടുത്ത് ഇടപഴകിയ മറ്റുളളവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.