വിവാഹം കഴിഞ്ഞാൽ തുടങ്ങുന്ന 'പ്രധാനപ്പെട്ടൊരു' ചോദ്യമുണ്ട്. 'വിശേഷമായോ... വിശേഷമായോ... എന്ന്. ആയില്ലെങ്കിൽ ആർക്കാ കുഴപ്പം...? പുരുഷനെക്കാൾ സങ്കീർണമായ പ്രത്യുൽപാദന വ്യവസ്ഥയാണ് സ്ത്രീയുടേത്. മാറുന്ന ജീവിതശൈലിയും പെണ്‍കുട്ടികളുടെ സാമ്പത്തിക സ്വാതന്ത്ര്യവും വിവാഹം വൈകിക്കുന്നു എന്നു മാത്രമല്ല ആദ്യത്തെ കുഞ്ഞിനായുള്ള ശ്രമം വൈകിക്കുകയും ചെയ്യുന്നു.
അതിന്‍റെ പശ്ചാത്തലത്തില്‍, വനിതാ ദിനത്തിനു മുന്നോടിയായി പ്രശസ്ത പ്രെഗ്നൻസി കിറ്റ് ബ്രാൻഡായ പ്രഗാ ന്യൂസ് പുറത്തിറക്കിയ വിഡിയോ വൻ ഹിറ്റാണ് യൂട്യൂബിൽ. വന്ധ്യതയാണ് ഹ്രസ്വചിത്രത്തിലെ പ്രമേയം. പരസ്യത്തെക്കാളേറെ അതു മുന്നോട്ടുവയ്ക്കുന്ന സന്ദേശമാണ് പലരെയും ആകര്‍ഷിക്കുന്നത്.
വന്ധ്യത, ലക്ഷക്കണക്കിനു പേർ നിശ്ശബ്ദമായി സഹിക്കുന്നവരാണ്. എന്നാൽ 'ഇത്തവണത്തെ വനിതാ ദിനത്തിൽ ഞങ്ങൾക്കു നിങ്ങളോട് പറയാനുള്ളത് വന്ധ്യതയുമായി ബന്ധപ്പെട്ട എല്ലാ വിലക്കുകളും പൊട്ടിച്ചെറിയണമെന്നാണ്. വന്ധ്യത മറയ്ക്കപ്പെടേണ്ടതോ രഹസ്യമായി കൊണ്ടുനടക്കേണ്ടതോ അല്ല. പ്രസവിച്ചാലും ഇല്ലെങ്കിലും ഓരോ സ്ത്രീയും അവരുടേതായ അർഥത്തിൽ പൂർണതയുള്ള വ്യക്തികളാണ്' എന്ന് ചിത്രത്തിന്‍റെ അടിക്കുറിപ്പില്‍ പറയുന്നു.
പ്രസവിക്കുന്നവരും അല്ലാത്തവരുമായി സ്ത്രീകളെ വേര്‍തിരിച്ചു കാണുന്ന സമൂഹത്തിന്റെ മനോഭാവത്തിനെതിരെയാണ് പരസ്യ ചിത്രം. 50 ലക്ഷത്തിലധികം ആളുകള്‍ ചിത്രം കണ്ടുകഴിഞ്ഞു.