ബ്രസീലിയ: ബ്രസീലില്‍ കൊവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,910 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 71,704 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മറ്റു രാജ്യങ്ങളിലെല്ലാം കൊവിഡ് വ്യാപനം കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ ബ്രസീലില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപനവും മരണ നിരക്കും കുത്തനെ ഉയരുകയാണ്. അത്യന്തം ഭയാനകമായ സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് കൊവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. 257,000 പേരാണ് ഇതുവരെ അവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു കോടിയിലധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചുവെന്നും ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. സാവോ പോളോയില്‍ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതായി സ്റ്റേറ്റ് ഗവർണർ ജോവ ഡോറിയ പറഞ്ഞു.
അതേസമയം, ബ്രസീലില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പ്രസിഡന്റ് ജെയർ ബോൾസോനാരോ കാണിച്ച കൃത്യവിലോപമാണ്. അമേരിക്കയില്‍ ട്രംപ് സ്വീകരിച്ച അതേ നിലപാടാണ് ബോൾസോനാരോയും കാണിച്ചത്.