തിരുവനന്തപുരം: വട്ടിയൂർകാവ് നിയമസഭാ സീറ്റിൽ മത്സരിക്കാനില്ലെന്ന് നെതർലാൻഡ് മുൻ അംബാസിഡർ വേണു രാജാമണി. വട്ടിയൂർക്കാവിൽ മത്സരിക്കാൻ താൽപര്യം ഇല്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫിലെ വികെ പ്രശാന്തിനെ നേരിടാൻ യുഡിഎഫ് കണ്ടുവെച്ചിരുന്നത് വേണു രാജാമണിയെ ആയിരുന്നു. ഇതിനിടെയാണ് വേണു രാജാമണി മത്സരത്തിൽ നിന്ന് പിന്മാറിയത്. മറ്റ് സീറ്റുകൾ സംബന്ധിച്ച് തീരുമാനം എടുത്തിട്ടിലെന്നും വേണു രാജാമണി പറഞ്ഞു.
വട്ടിയൂർക്കാവിൽ മത്സരിക്കാൻ വേണു രാജാമണി നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. വേണുവിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വവും തയ്യാറായിരുന്നു. പിന്മാറാനുള്ള കാരണം വേണു വെളിപ്പെടുത്തിയില്ല.വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി വികെ പ്രശാന്തിന്റെ പേരാണ് സിപിഎം ജില്ലാ നേതൃത്വം നിർദ്ദശിച്ചിരിക്കുന്നത്. പ്രശാന്ത് മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചിട്ടിട്ടുണ്ട്. ഔദ്യാഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കാനാണ് പ്രശാന്തിന്റെ ശ്രമം.
വേണു പിന്മാറിയതോടെ സ്ഥാനാർത്ഥി ലിസ്റ്റിലുള്ള ജ്യോതി വിജയകുമാറിനെ മണ്ഡലത്തിലേക്ക് പരിഗണിക്കും. കെപിസിസി സെക്രട്ടറിയായ ജ്യോതി മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാഹുലിന്റെയും സോണിയയുടെയും പ്രസംഗം തർജ്ജമ ചെയ്താണ് ജ്യോതി ശ്രദ്ധനേടിയത്. ആറന്മുള സീറ്റിലും ജ്യോതിയുടെ പേര് നിർദ്ദേശിച്ചിരുന്നു. ആറന്മുള ഉപതെരഞ്ഞെടുപ്പിൽ ജ്യോതിയുടെ പിതാവ് വിജയകുമാർ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.