ദിസ്പൂര്‍: അസമിൽ അധികാരത്തിൽ വന്നാല്‍ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഉറപ്പാക്കുമെന്ന് കോൺഗ്രസ്. സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാവ് തരുൺ ഗൊഗോയിയുടെ നിര്യാണത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കി ഭരണത്തിൽ തിരിച്ചുകയറാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസും സഖ്യ കക്ഷികളും. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം സ്ത്രീകളുടെയും യുവാക്കളുടെയും ഉന്നമനത്തില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അഖിലേന്ത്യാ മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുസ്മിത ദേവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ്, എ.ഐ.യു.ഡി.എഫ്, ബി.പി.എഫ്, സി.പി.ഐ, സി.പി.ഐ (എം), സി.പി.ഐ (എം.എൽ), അഞ്ചാലിക് ഗണ മോർച്ച (എ.ജി.എം) എന്നീ പാര്‍ട്ടികളാണ് വിശാല സഖ്യത്തില്‍ ഉള്ളത്. ആസാമിലെ യുവാക്കൾക്കും സ്ത്രീകൾക്കും ആരുടേയും ഔദാര്യം ആവശ്യമില്ല. അവര്‍ക്ക് അര്‍ഹമായ തൊഴിലവസരങ്ങൾ നല്‍കണം എന്ന് സുസ്മിത പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തു കത്തിപ്പടർന്ന പ്രതിഷേധത്തിനൊപ്പം നിന്നാണ് കോൺഗ്രസ് പ്രചാരണ തന്ത്രങ്ങൾ മെനയുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളത്. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവർക്കായി ഗുവാഹത്തിയിൽ സ്മാരകം നിർമിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.