പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ല. തകരാറിലായ പാലത്തിൽ ചെന്നൈ ഐഐടി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ 2019 മേയ് 1 മുതൽ ഗതാഗതം നിർത്തി വച്ചിരിക്കുകയായിരുന്നു. 2020 സെപ്റ്റംബർ അവസാനമാണു പാലം പുനർനിർമാണം തുടങ്ങിയത്. തകരാറിലായ ഗർഡറുകളും പിയർ ക്യാപുകളും പൊളിച്ചു പുതിയവ നിർമിച്ചു. തൂണുകൾ ബലപ്പെടുത്തി. റെക്കോർഡ് സമയം കൊണ്ടാണു പാലം പുനർനിർമാണം പൂർത്തിയായത്. നൂറുവർഷത്തെ ഈട് ഉറപ്പുനൽകി പുനർനിർമാണം നടത്തിയ മേൽപ്പാലം വൈകിട്ട് നാലിന് പൊതുമരാമത്തുവകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനിയറാണ് ഗതാഗതത്തിന് തുറന്നുകൊടുക്കുക.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 39 കോടി രൂപയ്‌ക്കാണ് മേൽപ്പാലം നിർമാണത്തിന് കരാർ നൽകിയത്. ആർഡിഎസ് പ്രോജക്ടായിരുന്നു കരാറുകാർ. 2014 സെപ്‌തംബറിൽ പണി തുടങ്ങി. 2016 ഒക്‌ടോബർ ഒന്നിന് ഉദ്‌ഘാടനം ചെയ്‌തു. പക്ഷേ, 2017 ജൂലൈയിൽ പാലം പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. വിവിധ പരിശോധനകളുടെ തുടർച്ചയായി ഗുരുതര ബലക്ഷയമെന്ന് മദ്രാസ് ഐഐടിയുടെ പഠനറിപ്പോർട്ട് ലഭിച്ചു. ഇതോടെ 2019 മെയ് ഒന്നിന് പാലം അടച്ചു. സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചു.
'ഒന്നര വർഷമെടുക്കും നിർമ്മാണം പൂർത്തിയാകാൻ എന്നാശങ്കപ്പെട്ട വേളയിൽ, ആറു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി ജനങ്ങളുടെ ഗതാഗത സൗകര്യം പുനസ്ഥാപിക്കുമെന്ന ഉറപ്പ്, പണത്തോടും അധികാരത്തോടുമുള്ള ആർത്തിയല്ല, ജനങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് ഈ സർക്കാരിനെ നയിക്കുന്ന ലക്ഷ്യങ്ങളെന്ന ഉറപ്പ്, കേരളത്തിൻ്റെ വികസനം എൽഡിഎഫിൻ്റെ കൈകളിൽ ഭദ്രമായിരിക്കുമെന്ന ഉറപ്പ്; ഇവയെല്ലാം പാലിക്കപ്പെട്ടുകൊണ്ട്, അഴിമതിയുടെ ദയനീയ ചിത്രമായി തകർന്നു വീണ പാലാരിവട്ടം പാലം ഉറപ്പോടെ തലയുയർത്തി നിൽക്കുകയാണ്' -എന്നായിരുന്നു പാലം തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.