കോണ്‍ഗ്രസിന്‍റെ സാധ്യതാ പട്ടികയില്‍ ഫിറോസ് കുന്നുംപറമ്പിലും ഇടംപിടിച്ചു. തവനൂരില്‍ മന്ത്രി കെ. ടി. ജലീലിനെതിരെ മത്സരിപ്പിക്കാനാണ് നീക്കം. കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ഫിറോസുമായി പ്രാഥമിക ചര്‍ച്ച നടത്തി. കഴിഞ്ഞ രണ്ട് തവണയും ഇടത് സ്വതന്ത്രന്‍ കെ.ടി ജലീലാണ് മണ്ഡലത്തില്‍ ജനപ്രതിനിധി. 2011 ല്‍ 6854ലും 2016-ൽ 17064 ആയിരുന്നു ഭൂരിപക്ഷം.
ഫിറോസിനെ തവനൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് മുസ്‍ലിം ലീഗിന്‍റെ പിന്തുണയുമുണ്ട്. നേരത്തെ ഫിറോസ് കുന്നുപറമ്പിലിന്‍റെ പേര് ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ മത്സരിക്കാന്‍ ഫിറോസ് സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നതെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളിയാണ് പരിഗണനയിലുള്ളത്.
അതേസമയം, കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഏതെങ്കിലും കാരണവശാല്‍ ഒമ്പതിന് ധാരണയിലെത്താനായില്ലെങ്കിൽ പത്തിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ എച്ച്. കെ. പാട്ടീൽ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയും കേന്ദ്രനിരീക്ഷകരുമടങ്ങിയ സമിതി തയ്യാറാക്കിയ പട്ടികയുമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നേതാക്കൾ ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തും. നിലവിൽ 92 സീറ്റിൽവരെ കോൺഗ്രസ് മത്സരിക്കും.