ഗാന്ധിനഗര്‍: സിമി ബന്ധമാരോപിച്ച് 127 നിരപരാധികളെ 20 വർഷത്തോളം നിയമക്കുരുക്കിൽ കുടുക്കിയ സംഭവം തന്‍റെ ഹൃദയം തകർക്കുന്നുവെന്ന് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി. ''അവർക്ക് നഷ്ടമായ 20 വർഷത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം നുറുങ്ങുന്നു. ഒരിക്കലും തിരികെ ലഭിക്കാത്ത 20 വർഷം... പരാജയപ്പെട്ട നമ്മുടെ നിയമസംവിധാനത്തിന് നന്ദി" എന്നാണ് ജിഗ്‌നേഷ് മേവാനി ട്വീറ്റ് ചെയ്തത്.
നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യിലെ അംഗങ്ങളാണെന്ന് ആരോപിച്ച് 2001 ഡിസംബറിലാണ് അവരെ അറസ്റ്റ് ചെയ്തത്. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ. എൻ. ദേവ് എല്ലാവരെയും വെറുതെ വിട്ടത്. വിചാരണ നടക്കുന്നതിനിടെ മറ്റ് അഞ്ച് പേര്‍ ജയിലില്‍ കിടന്ന് മരിച്ചിരുന്നു.
കുറ്റാരോപിതർ സിമി പ്രവര്‍ത്തകരാണെന്നോ, രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തിയെന്നോ, അതിനായി ഒത്തു കൂടിയെന്നോ തെളിവുകൾ നിരത്തി സമര്‍ത്ഥിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി. യുഎപിഎ പ്രകാരം പ്രതികളെ കുറ്റവാളികളാക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകരാണ് എന്നാരോപിച്ച് 2001 ഡിസംബർ 28-നാണ് 127 പേരെ സൂറത്തിന്റെ അത്വലൈൻസ് പോലീസ് അറസ്റ്റ് ചെയ്തത്. സാഗ്രാംപുര നഗരത്തിലെ ഒരു ഹാളിൽ അവര്‍ ഒത്തുകൂടി എന്നായിരുന്നു പൊലീസിന്‍റെ ആരോപണം. ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. അഖിലേന്ത്യാ ന്യൂനപക്ഷ വിദ്യാഭ്യാസ ബോർഡിന്റെ ബാനറിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ പങ്കെടുക്കാൻ എത്തിയവരായിരുന്നു അവര്‍. മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്കായി ഒത്തുകൂടിയതാണെന്ന് അവര്‍ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.