കോഴിക്കോട് പക്ഷിപ്പനി ബാധിത മേഖലകളിൽ 1700 ഓളം പക്ഷികളെ കൊന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയിലെയും വെസ്റ്റ് കൊടിയത്തൂരിലെയും രോഗബാധിത പ്രദേശങ്ങളിലാണ് നടപടി തുടരുന്നത്. പ്രത്യേകം തയ്യാറാക്കിയ മേഖകളിലെത്തിച്ച് കൊന്നവയെ തീയിട്ട് നശിപ്പിച്ചു.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധിത പ്രദേശത്തെ കോഴി, താറാവ്, ഓമനപ്പക്ഷികള്‍ തുടങ്ങിയവയെയാണ് കൊന്നൊടുക്കിയത്. ഇവയുടെ തീറ്റ, മുട്ട, കാഷ്ഠം എന്നിവയും ശേഖരിച്ച് തീയിട്ട് നശിപ്പിച്ചു. വാര്‍ഡുകള്‍ തോറും ദ്രുതകര്‍മ്മസേനയെ വിന്യസിച്ചാണ് ശേഖരണം നടത്തിയത്.
പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സാംബശിവ റാവു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.കെ.പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും മാംസ വ്യാപാരം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്