ക്ലാരാസെത്കിന്‍, റോസാ ലക്സംബർഗ് - വനിതാ ദിനത്തില്‍ ഓര്‍ക്കേണ്ട പേരുകള്‍ - കെ. ടി. കുഞ്ഞിക്കണ്ണൻ

കാള്‍ മാർക്സിൻ്റെ "കമ്യൂണിസവും സ്വകാര്യ സ്വത്തുടമസ്ഥതയും", ഫ്രെഡറിക് എംഗൽസിൻ്റെ  "കുടംബം, സ്വകാര്യസ്വത്ത്, ഭരണകൂടം" എന്നീ കൃതികളാണ് സ്ത്രീകളുടെ ചരിത്രപരമായ അടിമത്വത്തെ സംബന്ധിച്ച മാർക്സിസ്റ്റ് വിശകലനങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്ന് പറയാം. മാർക്സും എംഗൽസും സ്വകാര്യസ്വത്തിൻ്റെ ആവിർഭാവത്തെയും സ്വത്തുടമാവർഗത്തിൻ്റെ രംഗപ്രവേശത്തെയും തങ്ങളുടെ ഉടമസ്ഥത നിലനിനിർത്താനായി ആ വർഗ്ഗം കേന്ദ്രീകൃതമായൊരു ഭരണകൂടം സംഘടിപ്പിക്കുന്നതിൻ്റെയും ചരിത്രം വിശദമാക്കിക്കൊണ്ടാണ് സത്രീയുടെ അടിമത്വത്തിൻ്റെ സാമൂഹ്യവും സാമ്പത്തികവുമായ അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. രണ്ടുപേരും മുതലാളിത്ത ഭരണകൂടത്തിൻ്റെ വികാസപരിണാമഗതിയിൽ പുരുഷന് ആധിപത്യമുള്ള കുടുംബഘടന വഹിച്ച പങ്കിനെയാണ് പ്രധാനമായും അപഗ്രഥന വിധേയമാക്കുന്നത്.

പുരുഷൻ്റെ താല്പര്യങ്ങൾ, അതായത് സ്വകാര്യസ്വത്തിന് മേലുള്ള ഉടമസ്ഥാവകാശം നിലനിർത്താനുള്ള ശ്രമങ്ങളിലാണ് സ്ത്രീവിരുദ്ധത നിലനിർത്തുന്നതിനുള്ള പ്രത്യയശാസ്ത്ര, മർദ്ദനസംവിധാനങ്ങൾ രൂപപ്പെട്ടുവരുന്നത്. വളരെ സങ്കീർണ്ണമായ പ്രക്രിയകളിലൂടെ വിവിധ തലങ്ങളിൽ, സാമൂഹ്യഘടനയ്ക്കുള്ളിൽ കുടുംബവും ഭരണകൂടവും ചെലുത്തുന്ന സ്വാധീനവും അതുവഴി സ്ത്രീവിരുദ്ധ മൂല്യങ്ങളെ ദൃഢീകരിച്ചെടുക്കുന്ന സംവിധാനങ്ങളെയും മനസ്സിലാക്കാതെ സ്ത്രീകൾ നേരിടുന്ന ചൂഷണവും മർദ്ദിതാവസ്ഥയും പരിഹരിക്കാനാവില്ലെന്നാണ് മാർക്സിസ്റ്റുകൾ കാണുന്നത്. 

സ്വകാര്യസ്വത്തിൻ്റെ പവിത്രതയേയും അതിനെ സാധൂകരിക്കുന്ന അധീശത്വമൂല്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ടേ വിമോചനാത്മകമായൊരു രാഷ്ട്രീയ അവബോധം വളർത്തിയെടുക്കാനാവൂ. സ്വകാര്യ സ്വത്തുടമസ്ഥതാ വ്യവസ്ഥയുടെ ശാശ്വതീകരണത്തിനായി ആധിപത്യവർഗ്ഗങ്ങൾ അടിച്ചേല്പിച്ച ധർമ്മശാസ്ത്രങ്ങളെയും അതിനെ നിരന്തരമായി പുനരുല്പാദിപ്പിച്ചെടുക്കുന്ന ഭരണകൂടത്തെയും കുടുംബത്തെയുമെല്ലാം സംബന്ധിച്ച വിമർശനാത്മക പഠനങ്ങളാണ് മാർക്സും എംഗൽസും പിൽക്കാല മാർക്സിസ്റ്റുകളും നടത്തിയതെന്ന് കാണാം. 

സ്വകാര്യസ്വത്തിൻ്റെ ഉടമാവകാശം കയ്യാളാനുള്ള അനന്തരാവകാശികള പ്രസവിച്ചു വളർത്തുകയെന്നതിലേക്ക് മാത്രമായി സ്ത്രീയുടെ ധർമ്മം സീമിതപ്പെടുത്തി നിർത്തുകയാണ് മുതലാളിത്തംവരെയുള്ള ചരിത്രത്തിലെ എല്ലാ സ്വത്തുടമസ്ഥതാവ്യവസ്ഥകളും ചെയ്തുകൊണ്ടിരുന്നത്. അതെ, സാമൂഹ്യ പ്രക്രിയയിലുടനീളം സ്ത്രീയുടെ പങ്ക് രണ്ടാംകിടയിലുള്ളത് മാത്രമാണെന്ന് ഉറപ്പിക്കുന്ന സ്ഥാപനപരമായൊരു ചട്ടക്കൂടായി ഭരണകൂടത്തെയും കുടുംബത്തെയും സംവിധാനം ചെയത് ശാശ്വതീകരിച്ചെടുക്കുകയാണ് ബൂർഷ്വാസി ചെയ്തതെന്നാണ് മാർക്സിസ്റ്റ് പഠനങ്ങൾ വിശദീകരിക്കുന്നത്. 

മാർക്സിസം മനുഷ്യരുടെ ഉല്പാദന പ്രത്യുല്പാദന ബന്ധങ്ങളുടെ പഠനമാണെന്നും സാമൂഹ്യവ്യവസ്ഥകളെ നിർണയിക്കുന്നതിൽ സാമ്പത്തിക ബന്ധങ്ങൾക്കൊപ്പം മനുഷ്യരാശിയുടെ വംശതുടർച്ചക്കായുള്ള സ്ത്രീ പുരുഷ ബന്ധങ്ങളും നിർണ്ണായക ഘടകമാണെന്നും മാർക്സിസം പഠിപ്പിക്കുന്നു. കേവലമായ സാമ്പത്തി നിർണയന സമീപനങ്ങളിൽ ഒതുങ്ങുതല്ല മാര്ക്സി‍സത്തിൻ്റെ സാമൂഹ്യദർശനമെന്നും പ്രത്യുല്പാദനബന്ധങ്ങളുടെ പ്രത്യയശാസ്ത്ര മണ്ഡലത്തെ കൂടിയത് ആഴത്തിൽ വിശകലന വിധേയമാക്കുന്നുണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ടു. 

സാർവ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ തൊഴിലാളിവർഗ്ഗ വിമോചന പോരാട്ടങ്ങളുടെ കേന്ദ്ര കടമകളുമായിച്ചേർന്ന് സ്ത്രീവിമോചന നിലപാടുകൾ സ്ഥാപിച്ചെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച രണ്ട് മഹതികളാണ് ക്ലാരാസെത്കിനും റോസാ ലക്സംബർഗും. രണ്ടാം ഇൻ്റർനാഷണലിൻ്റെ തലതൊട്ടപ്പന്മാരെ സ്വധീനിച്ച പരിഷ്ക്കരണവാദ, ദേശീയ സങ്കുചിതവാദ നിലപാടുകൾക്കെതിരായ ആശയസമരത്തിലൂടെയാണവർ മാർക്സിസത്തിൻ്റെ വിപ്ലവസത്തയെ ഉയർത്തിയെടുക്കുന്നത്. 

ഡമോക്രാറ്റിക് പാർട്ടിയുടെ വനിതാ മുഖപത്രമായ ഇക്വാലിറ്റിയുടെ പത്രാധിപരായിരുന്നു ക്ലാര. സഖാവ് റോസാ ലക്സംബർഗ് രണ്ടാം ഇൻ്റർനാഷണലിൻ്റെ അപചയങ്ങൾക്കെതിരെ നടന്ന ആശയസമരങ്ങളിലൂടെ ബൗദ്ധിക മാർക്സിസത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വിപ്ലവകാരിയും. തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളും സാധാണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളും പരസ്പരം ചേർന്നു കിടക്കുന്നതാണെന്നും സമൂഹത്തിൻ്റെ സമഗ്ര പുരോഗതിയിൽ പുരുഷനൊടൊപ്പം സ്ത്രീക്കും തുല്യ സ്ഥാനവും പങ്കുമാണ് നിർവഹിക്കാനുള്ളതെന്നാണ് റോസായും ക്ലാരയും ജർമൻ പാർടിയിലെ പുരുഷാധിപത്യഘടനയെ ചോദ്യം ചെയ്തുകൊണ്ട് വാദിച്ചത്. 

സ്ത്രീ വോട്ടവകാശ പ്രസ്ഥാനമുയർത്തുകയും പാർട്ടിയിലും സമൂഹത്തിലും സ്ത്രീയുടെ പ്രാധിനിതൃം    പുരുഷനൊടൊപ്പം ഉണ്ടാവണമെന്നും അതിവിപുലമായ തലങ്ങളിലവർ പ്രചരിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീവിമോചനത്തിൻ്റെ സൈദ്ധാന്തിക രാഷ്ട്രീയ ചരിത്രത്തിലേക്കുള്ള സഞ്ചാരത്തിനുള്ള അവസരം കൂടിയാണ്. 

Contact the author

K T Kunjikkannan

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More