തിരുവനന്തപുരം: ഭരണഘടനാ സംവിധാനങ്ങളെയെല്ലാം ബിജെപി കൈപ്പിടിയിലൊതുക്കിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. 'അന്വേഷണ ഏജൻസികൾ ബിജെപിയുടെ ക്വട്ടേഷൻ സംഘമോ' എന്ന തലകെട്ടിൽ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് എ വിജയരാഘവന്‍റെ വിമര്‍ശനം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് അന്വേഷണ ഏജൻസികൾ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം നടത്തിവരികയാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ അന്വേഷണ ഏജൻസികളെ തടയാനകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ. നിയമസഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ ബിജെപി കരുതിവെച്ചതായിരുന്നു സ്വപ്നയുടെ രഹസ്യ മൊഴിയെന്നും എന്നാൽ അത് ചില മാധ്യമങ്ങൾക് വലിയ തലക്കെട്ടുകൾ സമ്മാനിച്ചതല്ലാതെ വേറെ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. സ്വർണകടത്തിനെ കുറിച്ച് അമിത് ഷാ കുറെ ചോദ്യങ്ങൾ തിരുവനന്തപുരത്ത് വന്നപ്പോൾ ഉന്നയിച്ചിരുന്നു, എന്നാൽ അവരുടെ കയ്യിലുള്ള അന്വേഷണ എജൻസികളെ ഉപയോഗിച്ച് മുഖ്യ പ്രതിയെ പിടികൂടാത്തതെന്താണെന്നും വിജയരാഘവന്‍ ചോദിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ബിജെപിയുടെയും കോൺഗ്രസിന്റെയും ദേശീയ നേതാക്കൾ പങ്കുവയ്ക്കുന്നത് ഒരേ ആശയമാണെന്നും, എങ്ങനെയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചതെന്നും, കോൺഗ്രസിന് കെട്ടി വെച്ച കാശ് പോലും ലഭിക്കാതിരുന്നതെന്നും ജനങ്ങൾക്ക് അറിയാമെന്നും എ.വിജയരാഘവൻ ലേഖനത്തിൽ പറഞ്ഞു.