കേരളത്തിൽ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്. കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിലേക്ക് കടക്കാൻ ഇ പാസ് നിർബന്ധമാക്കി. ആന്ധ്രാപ്രദേശ്, കര്‍ണാടക, പുതുച്ചേരി ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്കാണ് ഇ പാസ് നിര്‍ബന്ധമാക്കിയത്. തമിഴ്നാട് സര്‍ക്കാറിന്റെ പോര്‍ട്ടലിലാണ് ഇ പാസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ തമിഴ്‌നാട്ടിലേക്ക് പ്രവേശിപ്പിക്കൂ. നിയന്ത്രണങ്ങള്‍ ഉടന്‍ തന്നെ നിലവില്‍ വരുമെന്നാണ് സൂചന. നിയന്ത്രണങ്ങൾ സംബന്ധിച്ച് കോയമ്പത്തൂർ കളക്ടർ പാലക്കാട് കളക്ടർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. വാളയാർ അതിർത്തി വഴിയാണ് ഏറ്റവും കൂടുതൽ ആളുകൾ തമിഴ്നാട്ടിലേക്ക് പോകുന്നത്.
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ 4 ദിവസമായി 500 ൽ അധികം കൊവിഡ് കേസുകളാണ് തമിഴ്നാട്ടിൽ കണ്ടെത്തിയത്. തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം 5000 ത്തിൽ താഴെയാണ്.
കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കടന്നിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാണ്. നേരത്തെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക അതിർത്തിയിൽ വിലക്ക് ഏർപ്പെടുത്തിയത് വിവാദമായിരുന്നു.