സിപിഐഎമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥിപട്ടികയില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് പാര്‍ട്ടിയക്ക് വലി നഷ്ടമാകുമെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബര്‍ലിന്‍ പറയുന്നു:
പി ജയരാജനെ ഒഴിവാക്കിയതില്‍ എനിക്ക് വലിയ അമര്‍ഷമുണ്ട്. അദ്ദേഹത്തിന്റെ കൈ കാണിച്ചാല്‍ മതി വോട്ടുവരും. അതിലെ വിരലുകള്‍ ആര്‍എസ്എുകാര്‍ അറുത്ത് കളഞ്ഞിരിക്കുന്നു. അങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് ഒഴിവാക്കാനാകുന്നത്? ജി സുധാകരന്‍ അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത മന്ത്രിയാണ്. തോമസ് ഐസക്ക് കണ്ടതില്‍ വെച്ചേറ്റവും മികച്ച ധനമന്ത്രിയാണ്.
ഇവരെ ഒഴിവാക്കരുതെന്ന് പലരോടും ഞാന്‍ വിളിച്ചുപറഞ്ഞു. കോടിയേരി അടക്കമുള്ള ആളുകളെ വിളിച്ച് സംസാരിച്ചു. സ്ഥാനാര്‍ഥി പട്ടിക ആര് നിശ്ചയിച്ചാലും പിണറായി അറിയാതെ അത് പുറത്തിറഞ്ഞില്ല. സെക്രട്ടറിയേറ്റാണ് തീരുമാനമെടുക്കുന്നത്. ശരിതന്നെ. പക്ഷേ പിണറായിയുടെ യെസ് അവിടെ പ്രധാനമാണ്. അതില്ലാതെ ലിസ്റ്റ് വരില്ല. ഐസക്കിനെ തട്ടിയതിന്റെ പ്രധാന ഉത്തരവാദിത്വം പിണറായിയ്ക്ക് തന്നെയാണ്. വിഭാഗീയത ചത്തിട്ടില്ല. അതിന് ഇടയ്ക്കിടെ ജീവന്‍ വരുന്നുണ്ട്.
നിയമസഭയിലേക്ക് രണ്ടുതവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന് സിപിഐ സംസ്ഥാന കൌണ്‍സില്‍ തീരുമാനിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് തോമസ് ഐസക് അടക്കമുള്ളവര്‍ക്ക് ഇത്തവണ മത്സരിക്കാന്‍ സാധിക്കാതെ വരുന്നത്. എന്നാല്‍, പി. ജയരാജന്‍ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് സിപിഐഎം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, സിപിഎം സ്ഥാനാര്‍ഥി പട്ടിക ഇന്ന് രാവിലെ 11ന് പ്രഖ്യാപിക്കും. 85 സീറ്റുകളിലാണ് ഇത്തവണ പാർട്ടി മത്സരിക്കുന്നത്. ഇതില്‍ രണ്ടോ മൂന്നോ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് മാറ്റിവച്ചേക്കും.