ഡോക്ടര്‍ വേലുക്കുട്ടി അരയനെയോ, പോത്തേരി കുഞ്ഞമ്പുവിനെയോ അറിയാതെയാണ് നമ്മുടെ പുരോഗമന നവോത്ഥാന ചരിത്രം മുന്നേറിയത്. നമ്മൾ എന്ത് കാണണം, വായിക്കണം, ഓർക്കണം, എന്നെല്ലാം തീരുമാനിക്കുന്നത് മുഖ്യധാരയിലെ വിദഗ്ധരാണ്. ഇപ്പറയുന്ന വിദഗ്ധർ യഥാർത്ഥത്തിൽ ഭരണകൂട പ്രത്യയശാസ്ത്രകാരന്മാർ മാത്രമാണ്. വരേണ്യവർഗ, വർണ താല്പര്യത്തെ മുഖ്യധാരയിൽ പ്രതിഷ്ഠിക്കുകയാണ് ഇവര്‍ പതിവായി ചെയ്തുകൊണ്ടിരിക്കുന്നത്. മെരിറ്റിനെ കുറിച്ചും ദാരിദ്ര്യത്തെകുറിച്ചും മാറിമാറി പറഞ്ഞുകൊണ്ട് പൊതുബോധത്തെ മേലാളപക്ഷ സാമാന്യയുക്തിയാക്കി മാറ്റുകയാണ് മേല്‍ പറഞ്ഞ വിദഗ്ധർ നിരന്തരം ചെയ്യുന്നത്.
ഡോക്ടര്‍ വേലുക്കുട്ടി അരയന്‍റെ 128-ാം ജന്മദിന വാര്‍ഷികമാണ് ഇന്ന്. 1894 മാര്‍ച്ച് 11-ന് കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമത്തിലാണ് ജനിച്ചത്. അരയനാണ്ടി വിളാകത്ത് വേലായുധന്‍ വൈദ്യരും വെളുത്ത കുഞ്ഞമ്മയുമാണ് അച്ഛനമ്മമാര്‍. മുഖ്യധാര മുക്കിയ മഹാനായ ഡോക്ടര്‍ വേലുക്കുട്ടി അരയന്‍റെ താരതമ്യമില്ലാത്ത വിസ്തൃതി അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ കാണാം. ആധുനിക വൈദ്യശാസ്ത്രം, ഹോമിയോ, പത്രപ്രർത്തനം, ദേശീയപ്രസ്ഥാനം, സർഗാത്മക രചനകൾ, സാഹിത്യ നിരൂപണം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിച്ച ആമഹാനെയും മറ്റുപലരെയും പോലെ മുഖ്യധാരയിൽ കാണാതെ അന്ധകാരത്തിൽ സൂക്ഷിക്കാൻ നമുക്ക്കഴിഞ്ഞു. ഒരുപക്ഷെ അദ്ദേഹത്തിന്റെ 'ചെമ്മീൻ' വിമര്‍ശനമായിരിക്കും ഈ തമസ്കരണത്തിൽ ഒരു പ്രധാന പങ്കുവഹിച്ചത്.
മുഖ്യധാരയുടെ അസ്ഥിയില്‍ തൊടുന്ന ഒരു വിമര്‍ശനത്തെയും അനുവദിക്കാത്ത വിധവും അത്തരക്കാരെ പ്രവേശിപ്പിക്കാത്ത വിധവും ജീർണ ജാതിപ്രത്യയശാസ്ത്രം ഇവിടെ ഭദ്രമായി പലരൂപങ്ങളിൽ നിൽക്കുന്നു. അദ്ദേഹത്തിന്റെ പേരമകൻ അനിൽ മുൻകൈയെടുത്തു നടത്തിയ ഇടപെടലുകൾ വേണ്ടിവന്നു വേലുക്കുട്ടിഅരയനെ വീണ്ടെടുക്കാൻ എന്നത് ജനാധിപത്യവാദികളെ സംഘർഷത്തിൽ ആക്കേണ്ടതാണ്. യഥാർത്ഥത്തിൽ ഔപചാരിക സ്ഥാപനങ്ങൾ കൊണ്ടാടുന്ന മറ്റു പല മുഖ്യധാരാ മഹാന്മാരെക്കാളും എത്രയോ മുകളിൽ നിൽക്കേണ്ട വേലുക്കുട്ടിഅരയന്‍ എങ്ങിനെ അക്കാദമിക, പൊതുമണ്ഡല വ്യവഹാരങ്ങളിൽ ഒഴിവാക്കപ്പെട്ടു എന്നതാണ് ചര്‍ച്ചചെയ്യേണ്ടത്.
വേലുക്കുട്ടി അരയന്റെ ചെമ്മീൻ വിമർശനത്തെ ആസ്പദമാക്കി കെഇഎൻ എഴുതിയ ചെമ്മീനിലെ സംഘര്‍ഷങ്ങള്‍ കേരളത്തിൽ അക്കാദമിക വായനയിൽ ഒരു ഇടപെടലായി മാറിയിരുന്നു. കേരളീയ നവോത്ഥാനത്തെ പ്രശ്നവത്കരിക്കുന്ന പ്രവർത്തനങ്ങൾ ആധുനികാനന്തരം സജീവമായിട്ടുണ്ട്. എന്നാൽ കേരളത്തിലെ കീഴാള, ദളിത്, ന്യൂനപക്ഷ നവോത്ഥാനത്തിലെ പല ഏടുകളും ഇപ്പോഴും ഇരുട്ടിൽ അമർന്നിരിക്കുകയാണ്. നിരന്തരമായ മറവിയും മാറ്റിവെക്കലും കൊണ്ട് പൂരിതമാണ് നമ്മുടെ മുഖ്യധാരാ ചരിത്രം. ബുദ്ധനിൽതുടങ്ങുന്ന ഈ മാറ്റിവെക്കലും മറക്കലും ഇന്നും തുടരുന്നു എന്നതാണ് അതിശയിപ്പിക്കുന്നത്. ഇന്ന് ഡോ. വേലുക്കുട്ടി അരയന്റെ ജന്മദിനം നമ്മൾ സ്വയം തിരുത്തലിനു വിധേയമാക്കുന്ന അവസരമാക്കി മാറ്റേണ്ടതുണ്ട്.
വാസ്തവത്തിൽ പത്തുപന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുൻപ് അദ്ദേഹത്തിന്റെ പേരമകൻ അനിൽ ഒരുപുസ്തകം നൽകുന്നത് വരെ ഡോ.വെളുക്കുട്ടി അരയന്റെ ചെമ്മീൻ വിമർശനം ഞാൻ കാണുകയോ അറിയുകയോ ചെയ്തിട്ടില്ലായിരുന്നു. നമ്മുടെ വിദ്യാഭ്യാസ- സംകാരിക സ്ഥാപനങ്ങളിൽ നിന്നും കീഴാളരെ മാറ്റിനിർത്തുന്നതിലൂടെയും അവരിൽതന്നെ നിലപാടുകൾ തുറന്നുപറയുന്നവരെ ഒഴിവാക്കുന്നതിലൂടെയും പുരോഗമന കേരളം അറിഞ്ഞോ അറിയാതെയോ നിർവഹിച്ച ഒരുദൗത്യത്തെ ഓർത്തു ഞാനിപ്പോൾ ലജ്ജയിൽ തലതാഴ്ത്തുന്നു. ഭാവിതലമുറ ഇതുപോലെ പറയാൻ നമ്മുടെ സ്ഥാപനങ്ങൾ പരിശ്രമിക്കുന്നുമുണ്ട്. ഇപ്പോഴും ഒഴിവാക്കപ്പെടുന്നവർ ആരൊക്കെയാണ്? അവരുടെ സംഭാവനകൾ നമുക്ക് ബോധ്യമാവാത്തത് എന്തുകൊണ്ടാണ്? മുഖ്യധാരയിൽ പരിശീലിക്കപ്പെട്ട സൗന്ദര്യശാസ്ത്ര, വായനാ, സംസ്കാരത്തെ തകിടം മറിക്കുന്ന ആധുനികാനന്തര തലമുറയ്ക്കും എന്തുകൊണ്ട് അവഗണിക്കപ്പെടുന്ന അവസ്ഥഉണ്ടാവുന്നു. ഫ്രാൻസ് ഫാനോൻ (Franz Fanon) കറുപ്പിനെകുറിച്ച് പറഞ്ഞത്പോലെ നമ്മുടെ പുരോഗമന സങ്കൽപം കുറച്ചുകൂടി വലിച്ചുനീട്ടി വിസ്തൃതമാക്കിക്കൊണ്ട് ബഹുസ്വരമാക്കുകയും തകഴിക്കുമാത്രമല്ല ചരിത്ര രചയിതാക്കൾക്കും പറ്റിയ അബദ്ധങ്ങൾ തിരുത്തുകയും വേണം. അല്ലെങ്കിൽ 'അതുതാൻ തുരത്തുംനിങ്ങളെത്താന്‍
ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി വിശകലനം ചെയ്താണ് ചെമ്മീൻ നിരൂപണം വേലുക്കുട്ടി ചെയ്തത് . എന്നിട്ടും നമ്മുടെ ശാസ്ത്ര യുക്തി സംഘങ്ങൾ അവ തിരസ്കരിച്ചതിന് സവർണ മേൽക്കോയ്മ എന്നല്ലാതെ വേറെ ഉത്തരമൊന്നും ഇല്ല. ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി വിശകലനം ചെയ്താണ് ചെമ്മീൻ നിരൂപണം വേലുക്കുട്ടി ചെയ്തത് . എന്നിട്ടും നമ്മുടെ ശാസ്ത്ര യുക്തി സംഘങ്ങൾ അവ തിരസ്ക്കരിച്ചതിന് സവർണ മേൽക്കോയ്മ എന്നല്ലാതെ വേറെ ഉത്തരമൊന്നും ഇല്ല. പോത്തെറിയുടെ സാമൂഹ്യ വിമർശനം അവഗണിച്ചാണ് മാറ്റി നിർത്തിയത്. ഇനിയും ഇപ്പോഴും തുടരുന്ന പ്രാന്തവത്കരണങ്ങൾ ചോദ്യം ചെയ്യുക തന്നെ വേണം ഇപ്പോഴും തുടരുന്ന പ്രാന്തവത്കരണങ്ങൾ ചോദ്യം ചെയ്യുക തന്നെ വേണം. അക്കാഡമികളും സര്‍വ്വകലാശാലകളും നിശ്ചയമായും കീഴാള ശബ്ദങ്ങള്‍ക്ക് മുഴങ്ങിക്കേള്‍ക്കുന്ന ഇടങ്ങളായി മാറണം.