പാലക്കാട്: തൃത്താലയില്‍ നടക്കുന്നത് രാഷ്ട്രീയ നയങ്ങള്‍ കൊണ്ടുള്ള മത്സരമാണ്. വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല. തൃത്താലയില്‍ തികഞ്ഞ വിശ്വാസമുണ്ടെന്ന് എം.ബി രാജേഷ്. തെരഞ്ഞെടുപ്പുകളില്‍ വിവാദങ്ങള്‍ സ്വാഭാവികമാണെന്നും അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കുകയില്ലെന്നും എം.ബി രാജേഷ് പറഞ്ഞു.
മണ്ഡലത്തില്‍ തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവരെ ജനങ്ങള്‍ക്ക് അറിയാമെന്നും,ജനം അതിനെതിരെ വിധി എഴുതുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. തൃത്താല മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കുള്ള ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് എം.ബി രാജേഷ്.
ഇടതുപക്ഷകോട്ടയായിരുന്ന തൃത്താല 2011ല്‍ വി. ടി ബല്‍റാമിലൂടെയാണ് കോണ്‍ഗ്രസ്സിനു അനുകൂലമായി തീര്‍ന്നത്. ഈ മണ്ഡലം തിരിച്ചു പിടിക്കാനാണ് എം ബി രാജേഷിനെ സിപിഎം രംഗത്തിറക്കിയിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, പരതൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃത്താല നിയമസഭാമണ്ഡലം. 20 വർഷം സിപിഎം തുടർച്ചയായി വിജയിച്ച മണ്ഡലത്തിൽ യുവത്വത്തിന്റെ പ്രസരിപ്പുമായി കടന്നുവന്ന വി.ടി. ബൽറാം കോൺഗ്രസിനായി സീറ്റ് പിടിച്ചെടുത്തത് 2011ലാണ്. 2016ൽ ബൽറാമിനെ നേരിടാൻ സിപിഎം കൈമെയ് മറന്ന് ശക്തമായ പ്രചാരണം നടത്തിയെങ്കിലും ഭൂരിപക്ഷം ഇരട്ടിയാക്കി.