തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു കുതിപ്പേകാൻ നേമം മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്ഥാനാർഥിയാകുമെന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി തന്നെ ഈ വാര്‍ത്ത നിഷേധിച്ച് ഇന്നലെ രംഗത്തെത്തിയിരുന്നു. ഏതായാലും നേമത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരിക്കുന്നത്. പക്ഷെ, ഡൽഹിയിൽ നടക്കുന്ന ഉൾപാർട്ടി യോഗങ്ങളിൽ നെമത്തെ ഇക്കാര്യം സജീവ ചർച്ചയായിട്ടുണ്ട്. ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ അവിടെ മത്സരിച്ചേക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്തിമ തീരുമാനം ഇന്നറിയും.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നു വൈകിട്ട് യോഗം ചേർന്ന് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ഇന്നലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. നേമം എന്ന മണ്ഡലം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ബാലികേറാമലയൊന്നുമല്ല. അത് കോണ്‍ഗ്രസ് ശക്തമായി പ്രവര്‍ത്തിച്ചാല്‍ തിരിച്ചു പിടിക്കാവുന്നതേയുള്ളൂ. അതിന് മുതിര്‍ന്ന നേതാക്കളെതന്നെ രംഗത്തിറക്കി കളിക്കേണ്ട കാര്യമില്ലെന്ന നിലപാടുള്ളവരും സ്ക്രീനിംഗ് കമ്മിറ്റിയില്‍തന്നെയുണ്ട്.
എന്നാല്‍, ഏക സിറ്റിങ് സീറ്റിൽ ബിജെപിയെ നേർക്കുനേർ നേരിടാൻ ഉമ്മൻ ചാണ്ടിയെ കളത്തിലിറക്കുന്നത് സംസ്ഥാനത്തുടനീളം പാർട്ടിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ വിലയിരുത്തല്‍. നേമത്തിന് പുറമെ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളില്‍ യുഡിഎഫ് സംവിധനാത്തെ പരമാവധി ശക്തമാക്കുമെന്നും അവര്‍ വിലയിരുത്തുന്നു.
നേമം നിയമസഭാമണ്ഡലം
തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. 2016-ൽ സി.പി.എമ്മിലെ വി. ശിവൻകുട്ടിയിൽനിന്നാണ് ഒ. രാജഗോപാൽ മണ്ഡലം പിടിച്ചതും നിയമസഭയുടെ ഹാജർബുക്കിൽ ബി.ജെ.പി.ക്ക് പേരുണ്ടാക്കിയതും. ഭൂരിപക്ഷം 8671. 2019-ലെ ലോക്‌സഭയിൽ തിരുവനന്തപുരത്ത് കോൺഗ്രസിലെ ശശി തരൂരിന് അനുകൂല കാറ്റുണ്ടായിട്ടും നേമം ബി.ജെ.പി.യെ കൈവിട്ടില്ല. ഇത്തവണത്തെ തദ്ദേശതിരഞ്ഞെടുപ്പിലും അതാവർത്തിച്ചു. ഇതൊക്കെയാണ് മൂന്നുമുന്നികളുടെയും ഉറക്കംകെടുത്തുന്നത്.