കൊല്‍ക്കത്ത: വീൽചെയറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നന്ദിഗ്രാമിൽ പത്രിക നൽകാനെത്തിയപ്പോൾ 'നാലോ അഞ്ചോ പേരടങ്ങുന്ന ഒരു സംഘം' തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് മമത പറയുന്നത്. കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ച് അവര്‍ കൊൽക്കത്തയിലേക്ക് മടങ്ങുകയും ചെയ്തു.
രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നാണ് ഇപ്പോള്‍ മമത അറിയിച്ചിരിക്കുന്നത്. 'കാലിന് നല്ല വേദനയുണ്ടെങ്കിലും ഒരു യോഗങ്ങളും റദ്ദാക്കില്ല. ഒരുപക്ഷെ വീൽചെയറിലും യാത്ര ചെയ്യേണ്ടി വന്നേക്കാം. സമാധാനം നിലനിർത്താൻ എല്ലാവരോടും അഭ്യർഥിക്കുന്നു. സാധാരണക്കാർക്കു പ്രശ്‌നമുണ്ടാക്കുന്ന ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടാകരുത്' എന്ന് സമൂഹമാധ്യമത്തിലൂടെ നല്‍കിയ വിഡിയോ സന്ദേശത്തിൽ മമത പറഞ്ഞു.
ആക്രമണത്തിനെതിരെ തൃണമൂൽ പ്രവർത്തകർ സംസ്ഥാനത്തുടനീളം പ്രതിഷേധിച്ചു. റോഡുകൾ തടഞ്ഞും ടയർ കത്തിച്ചും ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. എന്നാല്‍ മമതയുടെ ആരോപണം വെറും നാടകമാണെന്നും ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരാൾ എങ്ങനെയാണ് ആക്രമിക്കപ്പെടുകയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ചോദിച്ചു. സംഭവത്തെകുറിച്ച് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.