തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍. മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞുവെന്നാണ് ജില്ലാ ജഡ്ജിക്ക് സന്ദീപ് നായര്‍ നല്‍കിയ കത്തില്‍ പറയുന്നത്. സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയെന്നും കത്തിലുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചു. അവര്‍ പറയുന്ന ചില കമ്പനികള്‍ തനിക്ക് അറിയില്ലെങ്കിലും അവയിലെല്ലാം മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പങ്കുണ്ടെന്ന് താന്‍ മൊഴിനല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ നിര്‍ബന്ധിച്ചതായും ഇങ്ങനെ മൊഴി നല്‍കിയാല്‍ ജാമ്യം ലഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായം നല്‍കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും കത്തില്‍ പറയുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നിർബന്ധിച്ചുവെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് പൊലീസുകാരി മൊഴി നൽകിയിരുന്നു. സ്വപ്നയുടെ എസ്കോർട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയന്റേതാണ് മൊഴി.