ഇന്നു മുതല്‍ നാല് ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം നിലയ്ക്കും. ഇന്ന്, മാര്‍ച്ച് 13, രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. 15 ,16 തീയതികളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്കാണ്. ഇന്നലെ പ്രതിഷേധ മാസ്ക് ധരിച്ചു ജോലി ചെയ്യാന്‍ 9 ബാങ്ക് യൂണിയനുകളുടെ ഐക്യ വേദിയായ സംഘടനാ ആഹ്വാനം ചെയ്തിരുന്നു.
ബാങ്കിംഗ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്കാണ് നടക്കുന്നത്. പൊതുമേഖലാബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരായ പ്രതിഷേധമാണ് പണിമുടക്കിലെത്തിയത്. ഇതിൽ പ്രമുഖ ബാങ്കിംഗ് സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. നാല് ദിവസം തുടർച്ചയായി ബാങ്കുകൾ മുടങ്ങുന്നതിനാൽ എടിഎമ്മുകളിൽ പണം തീർന്നുപോകുമോ എന്ന ആശങ്കയുണ്ട്. അങ്ങനെ വരാൻ സാധ്യതയില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു.
പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനി സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിനെതിരെ 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും പണിമുടക്കും. എൽഐസിയുടെ ഓഹരി വിൽപനയ്ക്കെതിരെ 18ന് എൽഐസി ജീവനക്കാർ പണിമുടക്കും. കർഷക സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും ചേർന്ന ട്രേഡ് യൂണിയൻസ് സമിതിയും 15നു സ്വകാര്യവൽക്കരണ വിരുദ്ധ ദിനമായി ആചരിക്കും.