ഡല്‍ഹി: റേറ്റിങ്ങിനായി ആര്‍ത്തിപൂണ്ട് നടക്കുന്ന ചാനലുകളാണ് തന്നെ കുറ്റവാളിയായി പ്രഖ്യാപിച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തക ദിശ രവി. ടൂള്‍ക്കിറ്റ് കേസില്‍ അറസ്റ്റിലായതിനെക്കുറിച്ചും പിന്നീടുണ്ടായ സംഭവങ്ങളെക്കുറിച്ചുമുളള വിവരങ്ങള്‍ ട്വിറ്ററിലൂടെയാണ് ദിശ പങ്കുവച്ചത്.
'അറസ്റ്റിനുശേഷമുളള ദിവസങ്ങളില്‍ എന്റെ വ്യക്തിസ്വാതന്ത്ര്യം നഷ്ടമാവുന്നതുപോലെ തോന്നി. എന്റെ ചിത്രങ്ങള്‍ ചാനലുകളില്‍ നിറഞ്ഞു. എന്നെ കുറ്റക്കാരിയായി വിധിച്ചത് കോടതിയല്ല, റേറ്റിങ്ങിനായി ആര്‍ത്തിപൂണ്ട് നടക്കുന്ന ചാനലുകളാണ്, അവര്‍ അവരുടെ സങ്കല്‍പ്പത്തിനനുസരിച്ചുളള വാര്‍ത്തകള്‍ അവതരിപ്പിക്കുകയായിരുന്നു.' ഞാന്‍ പങ്കുവയ്ക്കുന്നത് സ്വന്തം അഭിപ്രായങ്ങളും അനുഭവങ്ങളുമാണ് അവയുമായി മറ്റൊരു സംഘടനകള്‍ക്കും ബന്ധമില്ല"-ദിശ രവി കുറിച്ചു.
അന്നു നടന്ന സംഭവങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതല്ലെന്ന് സ്വയം പറഞ്ഞുപഠിപ്പിക്കുകയാണ്, എങ്കില്‍ മാത്രമേ ഇനി ജീവിക്കാന്‍ കഴിയുകയുളളു എന്ന് തോന്നുന്നു. ആദ്യം തനിക്ക് അഭിഭാഷകനെ നിഷേധിച്ചിരുന്നു, എന്താണ് നടക്കുന്നതെന്ന് മനസിലാക്കുന്നതിനുമുന്‍പേ തന്നെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ലോകത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകൃത്യമാവുമെന്ന് താന്‍ കരുതിയില്ലെന്നും ദിശ രവി പറഞ്ഞു.
കേന്ദ്രത്തിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തെ അനുകൂലിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെ ടൂള്‍ക്കിറ്റ് ഷെയര്‍ ചെയ്തതിനാണ് ദിശ രവിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി 13-ന് ബംഗളൂരുവില്‍ വെച്ച് അറസ്റ്റിലായ ദിശ പത്തുദിവസമാണ് ജയിലില്‍ കഴിഞ്ഞത്. ദിശയെ കസ്റ്റഡിയില്‍ വയ്ക്കാന്‍ മാത്രം വ്യക്തമായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിശക്ക് ജാമ്യം അനുവദിച്ചത്. ദിശയുടെ അറസ്റ്റ് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങി നിരവധി പേരാണ് ദിശയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്