വടകര സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ആർ എം പി സ്ഥാനാർത്ഥിയായി കെകെ രമ മത്സരിക്കില്ലെന്ന് ഉറപ്പായതോടെയാണ് വടകരയിൽ മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വ്യക്തമാക്കി. രമ മത്സരിക്കുമെന്ന് ഉറപ്പിലാണ് വടകര സീറ്റ് ആർഎംപിക്ക് വിട്ട് നൽകിയത്. രമ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എൻ വേണുവിനെ മത്സരിപ്പിക്കാനാണ് ആർഎംപി തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിലടക്കമുള്ള സഹകരണം മുൻനിർത്തിയാണ് ആർഎംപി പിന്തുണക്കാൻ യുഡിഎഫ് തീരുമാനിച്ചിരുന്നതെന്ന് ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു.
എൽഡിഎഫിനായി എൽജെഡി സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനാണ് മത്സരിക്കുന്നത്. ജെഡിഎസിന്റെ സിറ്റിംഗ് സീറ്റായിരുന്നു വടകര. രമ എത്തിയാൽ കനത്ത മത്സരം ഇവിടെ പ്രവചിക്കപ്പെട്ടിരുന്നു. രമ സ്ഥാനാർത്ഥിയാകാത്തതിന് ആർ എം പി കാരണമൊന്നും വ്യക്തമാക്കിയിരുന്നില്ല.
പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് മത്സരിക്കാനില്ലെന്ന് ഫോർവേഡ് ബ്ലോക്ക് ദേശിയ സെക്രട്ടറി ജി ദേവരാജൻ വ്യക്തമാക്കി. മത്സരം ദേശീയ തലത്തിലെ ഇടതുപക്ഷ കൂട്ടായ്മയെ ദുർബലമാക്കുമെന്ന് ദേവരാജൻ അഭിപ്രായപ്പെട്ടു. ഈ സീറ്റിലെ സ്ഥാനാർത്ഥിയെ കോൺഗ്രസ് പിന്നീട് പ്രഖ്യാപിക്കും.
ഭാരതീയ നാഷ്ണൽ ജനതാദൾ പിന്മാറിയതിനെ തുടർന്ന് മലമ്പുഴ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെയുള്ള 140 മണ്ഡലങ്ങളിൽ 94 ഇടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കും.