വടകരയില്‍ ആർഎംപി സ്ഥാനാര്‍ഥിയായി കെ. കെ. രമ മത്സരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ എന്‍. വേണു. രമ മല്‍സരിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു യുഡിഎഫ് നിലപാട്. രമ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് അറിയിപ്പ് ലഭിച്ച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രാത്രി വ്യക്തമാക്കിയിരുന്നു.
വടകര നിയോജക മണ്ഡലത്തിൽ കെ കെ രമ സ്ഥാനാർത്ഥിയാകില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. മത്സരിക്കാൻ താത്പര്യമില്ലെന്ന് അവര്‍ പാർട്ടിയെ അറിയിച്ചിരുന്നു. പകരം വേണു വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ധാരണ. എന്നാല്‍, രക്തസാക്ഷിയായ ടി. പി. ചന്ദ്രശേഖരന്റെ ഭാര്യയും പാർട്ടി നേതാവുമായ കെ. കെ. രമ മത്സരിച്ചാലേ പിന്തുണ നല്‍കൂ എന്നും, അല്ലാത്തപക്ഷം സ്വന്തം നിലക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. അതോടെയാണ് രമയെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എം.പി തീരുമാനിച്ചത്.
സിപിഎം വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത് എന്ന തീരുമാനത്തോടെയാണ് ആര്‍.എം.പി സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. വടകര നിയമസഭാ മണ്ഡലത്തിലെ ഏറാമല, ചേറോട്, ഒഞ്ചിയം തുടങ്ങി നാലഞ്ച് പഞ്ചായത്തുകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് ആര്‍.എം.പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കെ. കെ. രമ 20,504 വോട്ട് നേടിയിരുന്നു.