രാമക്ഷേത്ര വാഗ്ദാനം പൂര്‍ത്തികരിച്ചതുപോലെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനും ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. യുപി ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രം നിര്‍മിക്കുകയും കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുനീക്കുകയും മുത്തലാഖ് നിയമം കൊണ്ടുവരികയും ചെയ്തതു പോലെ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരും. ഏതെങ്കിലും മതവിശ്വാസത്തിനോ മതത്തിനോ എതിരായിരിക്കില്ല അത്. രാഷ്ട്രീയം മനുഷ്യര്‍ക്കുള്ളതാണെന്നും മനുഷ്യത്വത്തിനായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വിവാഹം, പാരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമ നടപ്പാക്കുന്നതാണ് ഏകീകൃതസിവില്‍ കോഡ്. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി അത് നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ കടുത്ത എതിര്‍പ്പുകളാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ളത്.
ആര്‍എസ്എസും ബിജെപിയും കാലങ്ങളായി വാദിക്കുന്ന ആശയമാണ് ഒരു രാജ്യം ഒരു നിയമം എന്ന പേരിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ നിയമം. ഏത് മതവിഭാഗത്തിൽ വിശ്വസിക്കുന്നവരായാലും നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമായി വിവാഹം പിന്തുടര്‍ച്ച അവകാശം തുടങ്ങി എല്ലാ കാര്യങ്ങളിലും എല്ലാവര്‍ക്കും ഒരു നിയമം എന്നത് പ്രാവര്‍ത്തികമാക്കാനാണ് ഈ നിയമത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.