യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് അവസാനിച്ചു. കഴിഞ്ഞ നാലുദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തത് ഉപഭോക്താക്കളെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ മിക്ക ഇടങ്ങളിലേയും എടിഎമ്മുകള്‍ തിങ്കളാഴ്ചതന്നെ കാലിയായിരുന്നു. പൊതുമേഖലാബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരായ പ്രതിഷേധമാണ് പണിമുടക്കിലെത്തിയത്.
പണിമുടക്ക് പൂർണ്ണ വിജയമായിരുന്നുവെന്നും, ജീവനക്കാരും ഉദ്യോഗസ്ഥരും പൂര്‍ണ്ണമായും സഹകരിച്ചുവെന്നും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ അവകാശപ്പെട്ടു. ഏകദേശം 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് സമരത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ സ്വകാര്യവത്കരണ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ തയ്യാറായില്ലെങ്കില്‍ ഇനിയും പണിമുടക്കുമെന്നും, സമരം തുടരുമെന്നും യൂണിയന്‍ മുന്നറിയിപ്പു നല്‍കി.
എന്നാല്‍, എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. സ്വകാര്യവത്കരണം നടക്കുമ്പോൾ ബാങ്ക് ജീവനക്കാരുടെ താൽപര്യം സംരക്ഷിക്കപ്പെടുമെന്നും അവര്‍ ഉറപ്പു നല്‍കി.
അതേസമയം, പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനി സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ന് ജനറൽ ഇൻഷുറൻസ് ജീവനക്കാര്‍ പണിമുടക്ക് സമരത്തിലാണ്. എൽഐസിയുടെ ഓഹരി വിൽപനയ്ക്കെതിരെ നാളെ എൽഐസി ജീവനക്കാർ പണിമുടക്കും. കർഷക സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും ചേർന്ന ട്രേഡ് യൂണിയൻസ് സമിതിയും 15നു സ്വകാര്യവൽക്കരണ വിരുദ്ധ ദിനമായി ആചരിച്ചിരുന്നു.