ഇന്ത്യയിൽ കൊവിഡ് വ്യാപനം തീവ്രമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28903 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11438734 ആയി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 17864 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ ഇന്നലെ 87 പേരാണ് മരിച്ചത്. 17741 പേർ രോഗമുക്തി നേടി. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗികളുടെ കണക്കാണ് ഇത്. കൊവിഡ് ബാധിച്ച് ഇന്നലെ 188 പേർ മരിച്ചു. പകുതിയിൽ അധികവും മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയതത്. പഞ്ചാബിൽ കൊവിഡ് ബാധിച്ച് 38 പേർ മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 159044 ആയി.
കൊവിഡ് വ്യാപനത്തെ തുടർന്ന് മഹാരാഷ്ട്ര, ഗുജറാത്ത് തെലങ്കാന സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. രാത്രിയിൽ കർശന കർഫ്യുവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദ്, ബറോഡ രാജ്കോട്ട് സൂറത്ത് എന്നീ നഗരങ്ങളിലാണ് രാത്രകാല കർഫ്യൂ.
അതേ സമയം കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒരു സമയത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് കേരളത്തിലായിരുന്നു. കൊവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിന്റെ വിദഗ്ധ സംഘം കേരളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഏതാനം ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4 ശതമാനത്തിൽ താഴെയാണ്.രാജ്യത്ത് ഇതുവരെ മൂന്നര കോടിയിലേറെ പേർ ഇതിനകം വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.