അറ്റ്ലാന്‍റ: അമേരിക്കയിലെ മൂന്നു സ്പാകളില്‍ നടന്ന വെടിവെപ്പില്‍ 6 സ്ത്രീകളടക്കം 8 പേര്‍ കൊല്ലപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെന്നു കരുതുന്ന 21 കാരനെ പോലീസ് അറസ്റ്റു ചെയ്തു . അക്രമണത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കൊല്ലപ്പെട്ടവരില്‍ ഏറയും ഏഷ്യന്‍ വംശജരായ സ്ത്രീകള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാതലത്തിലാണ് പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്. രാജ്യത്ത് തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം വംശീയാതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പോലും പറഞ്ഞിരുന്നു.
ഇന്നലെ വൈകീട്ട് അഞ്ചു മണിക്കാണ് ആദ്യത്തെ വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രണ്ടുപേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒരു മണിക്കൂറിനിടെ മറ്റൊരു സ്പായില്‍ രണ്ടാമത്തെ വെടി വയ്പ്പും ഉണ്ടായി. മൂന്നു സ്ത്രീകള്‍ക്കാണ് അവിടെ ജീവന്‍ നഷ്ടമായത്. പോലീസ് ശക്തമായ പരിശോധന നടത്തിക്കൊണ്ടിരിക്കേയാണ് മൂന്നാമത്തെ വെടിവയ്പ്പും ഉണ്ടാകുന്നത്. 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂന്നു സ്പാകളാണ് അക്രമി തിരഞ്ഞെടുത്തത്. കൊല്ലപ്പെട്ടവരിൽ നാലുപേർ കൊറിയൻ വംശജരാണെന്ന് ദക്ഷിണ കൊറിയ പിന്നീട് സ്ഥിരീകരിച്ചു.