ടാൻസാനിയന്‍ പ്രസിഡന്റ് ജോൺ മഗുഫുലി അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാല്‍, മരണം കൊവിഡ് ബാധിച്ചതിനാലാണ് എന്നാണ് പ്രതിപക്ഷ പാര്‍ട്ടീ നേതാക്കള്‍ പറയുന്നത്. അദ്ദേഹത്തെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കൊവിഡിന് പ്രകൃതി ചികിത്സകൊണ്ട് തുരത്താമെന്ന് ശക്തമായി വാദിച്ചിരുന്ന ആഫ്രിക്കന്‍ നേതാവാണ് ജോൺ മഗുഫുലി. ഔഷധ സസ്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒറ്റമൂലിയും പ്രാർത്ഥനയും മാത്രം മതി കൊവിഡിനെ തുരത്താന്‍ എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.
ടാൻസാനിയന്‍ ഭരണഘടന അനുസരിച്ച് വൈസ് പ്രസിഡന്‍റാണ് അടുത്ത ഭരണാധികാരി ആകേണ്ടത്. അതോടെ ടാൻസാനിയയിലെ ആദ്യ വനിതാ പ്രസിഡന്റ് ആയി സമിയ സുലുഹു ഹസ്സൻ അധികാരമേല്‍ക്കും.
കഴിഞ്ഞ ജൂണിൽ മഗ്‌ഫുലി ടാൻസാനിയയെ കൊവിഡ് മുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിന് മാസ്കുകള്‍ ഉപയോഗിക്കുന്നതിനെ പരിഹസിച്ചും, പരിശോധനകളില്‍ സംശയം പ്രകടിപ്പിച്ചും ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച അയല്‍ രാജ്യങ്ങളെ കളിയാക്കിയും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ടാൻസാനിയ ഇതുവരെ കൊവിഡ് വാക്സിന്‍ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുകപോലും ചെയ്തിട്ടില്ല. മെയ് മുതൽ കൊവിഡ് സംബന്ധിച്ച് ഒരുവിവരും പ്രസിദ്ധീകരിച്ചിട്ടുമില്ല.