ശബരിമലയിൽ അന്തിമ വിധി വന്നാൽ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല ചർച്ചയാക്കാനുള്ള ശ്രമം ഉണ്ടായെന്നും സംസ്ഥാനത്ത് കോലീബി സഖ്യമുണ്ടായിരുന്നുവെന്ന ഒ.രാജഗോപാലിൻ്റെ പ്രസ്താവന മാധ്യമപ്രവർത്തകർ ചെവിയിൽ പഞ്ഞിവച്ച് കേൾക്കാതിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ചേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ. ബാലശങ്കറുമായി ബന്ധപ്പെട്ട വിവാദം ബിജെപിയുടെ ആഭ്യന്തര കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി യു.ഡി. എഫ് സഖ്യമുണ്ടായിരുന്നു എന്ന് ഒ രാജഗോപാൽ പറയുബോൾ അതുകേള്‍ക്കാത്ത മാധ്യമങ്ങള്‍ക്ക് ആർ. ബാലശങ്കറിൻ്റെ പിന്നാലെ പോകാൻ നാണമുണ്ടോ ? എൽഡിഎഫിന് വർഗീയ ശക്തികളുമായി കൂട്ടുകെട്ടില്ല. സംസ്ഥാനത്ത് യുഡിഎഫ് – ബിജെപി ധാരണയാണ് ശക്തം. ഇതിന് മുൻപൊരു തെരഞ്ഞെടുപ്പ് നടന്നപ്പോൾ ശബരിമല ചർച്ചയായോ? എന്നും പിണറായി വിജയന്‍ ചോദിച്ചു.
അതേസമയം, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്നും അതില്‍ ദുഖമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറയുമോ എന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ശബരിമല വിഷയത്തില്‍ തെറ്റു പറ്റി എന്ന് സി.പി.എം നിലപാടെടുത്ത ശേഷവും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. അതിനാല്‍ പിണറായി തന്നെ പരസ്യമായി തെറ്റ് ഏറ്റ് പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, സുപ്രീം കോടതിയില്‍ തിരുത്തി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഇടതു സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. അത് ചെയ്താല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും ചെന്നിത്തല പറഞ്ഞു.