ധർമടം മണ്ഡലത്തിൽ വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. വാളയാർ സമര സമിതിയുടെ സ്ഥാനാർത്ഥി ആയിട്ടാണ് മത്സരിക്കുക. പെൺകുട്ടികളുടെ മരണത്തിൽ നീതി നടപ്പാക്കാത്ത മുഖ്യമന്ത്രിയോട് മുഖത്ത് നോക്കി ചോദ്യം ചോദിക്കാനുള്ള അവസരമായാണ് മത്സരത്തെ കാണുന്നതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. മത്സരിക്കുന്നതിന്റെ ഭവിഷത്തുകൾ താൻ അനുഭവിച്ചോളാമെന്ന് അവർ പറഞ്ഞു. അത് ഇതുവരെ അനുഭവിച്ചതിന്റെ അത്രത്തോളം വരില്ലെന്നും അവർ പറഞ്ഞു. മത്സരിക്കുമ്പോൾ പിണറായി വിജയനേയോ സിപിഎമ്മിനേയോ ഭയമില്ല. സ്ഥാനാർത്ഥിയായതിന്റെ പേരിൽ ഇതുവരെ ഭീഷണിയൊന്നും ഉണ്ടായിട്ടില്ല. എന്നാൽ അത്തരം കാര്യങ്ങൾ ഭാവിയിൽ ഉണ്ടായേക്കാം കേസ് അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
രണ്ടാമത്തെ കുട്ടിയുടെ ദുരൂഹ മരണം സിബിഐക്ക് വിടാത്തതിൽ ദുരൂഹതയുണ്ട്. കേസ് അട്ടിമറിച്ച പൊലീസുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരെ ഇപ്പോഴും സർക്കാർ സംരക്ഷിക്കുകയാണ്. തന്നെ പിന്തുണക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പറഞ്ഞതിനെ കുറിച്ച് അറിയില്ല.പിന്തുണ അറിയിച്ച് ഇതുവരെ തന്നെ ആരും വിളിച്ചിട്ടില്ല. കൂടുതൽ കാര്യങ്ങൾ സമരസമിതിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വാളായാറിലെ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.