തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. 22 വരെ പത്രിക പിൻവലിക്കാം. 999 പത്രികകളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടത്. വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് സംബന്ധിച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇന്നോ നാളെയോ ലഭിക്കും.
ഉച്ചയ്ക്കു ശേഷം 3 വരെയാണു പത്രിക സമർപ്പിക്കാൻ കഴിയുക. ലഭിക്കുന്ന പത്രികകളുടെ സൂക്ഷ്മ പരിശോധന 20 നു നടക്കും. എത്ര സ്ഥാനാർഥികളാണു മത്സരിക്കുകയെന്ന് ഇന്ന് വൈകുന്നേരത്തോടെ അറിയാനാകും. പിന്നാലെ ബാലറ്റ് അച്ചടി ആരംഭിക്കും. ഏപ്രിൽ 6 നാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 2 ന്.
മുന്നണി സ്ഥാനാർഥികളിൽ ഭൂരിപക്ഷവും പത്രിക സമർപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് എറണാകുളത്ത് 133,തൃശൂർ 103, കോഴിക്കോട് 95, തിരുവനന്തപുരം 92, കണ്ണൂർ 91 ഉം പത്രികകൾ ലഭിച്ചു. ഈ ജില്ലകളിലാണ് കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത്.
അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ക്ഷേമപദ്ധതികളും വികസന തുടർച്ചയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ പ്രകടനപത്രികയിൽ ഉണ്ടാകും. യുഡിഎഫിന്‍റെ പ്രകടന പത്രിക നാളെ പുറത്തിറക്കുമെന്നും നേതാക്കള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ 'ന്യായ് പദ്ധതി'യാകും മുഖ്യ ആകര്‍ഷണം.