കെനിയയില്‍ തീവ്രാദികള്‍ സ്കൂള്‍ അധ്യാപകരെ തിരഞ്ഞുപിടിച്ച് കൊല്ലാന്‍ തുടങ്ങിയതോടെ നൂറുകണക്കിന് സ്കൂളുകൾ അടച്ചുപൂട്ടി. അൽ-ഷബാബ് എന്ന തീവ്രവാദ സംഘടനയാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആക്രമണം രൂക്ഷമായതോടെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആയിരക്കണക്കിന് അധ്യാപകർ തസ്തികകളിൽ നിന്ന് രാജിവെച്ച് പുറത്തുപോയി. സൊമാലിയൻ അതിർത്തിക്കടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകൾക്കാണ് ഏറ്റവും കൂടുതല്‍ ആഘാതമുണ്ടായത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗാരിസയിലെ ദാദാബ് പ്രദേശത്തെ ഒരു ബോർഡിംഗ് സ്കൂളില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ മൂന്ന് വിദ്യാർത്ഥികളും ഒരു അധ്യാപകനുമാണ് കൊല്ലപ്പെട്ടത്.
വംശീയമായി സൊമാലിയക്കാർ വസിക്കുന്ന വടക്കുകിഴക്കൻ കെനിയ സൊമാലിയയുമായി ദീര്‍ഘമായ അതിര്‍ത്തി പങ്കിടുന്നുണ്ട്. രാജ്യത്തെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണ് ഈ പ്രദേശം. 'അധ്യാപകർ ഇല്ലാതായാല്‍ കുട്ടികള്‍ അവരുടെ പഴയ നാടോടി ജീവിതത്തിലേക്ക് തിരിച്ചു പോകേണ്ടി വരുമെന്ന്' ഗാരിസ കൗണ്ടിയിലെ ബാലമ്പാല ബോർഡിംഗ് സ്കൂളിലെ ഹെഡ് ടീച്ചർ അഹമ്മദ് അബ്ദി മുഹമ്മദ് പറഞ്ഞു.
സൊമാലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പായ അൽ-ഷബാബ് സ്കൂളുകളും ഹോട്ടലുകളും ഉള്‍പ്പടെ എല്ലാ പൊതുസ്ഥലങ്ങളും ആക്രമിക്കാറുണ്ട്. 2015-ൽ സോമാലി അതിർത്തിക്കടുത്തുള്ള ഗാരിസയിലെ കെനിയൻ യൂണിവേഴ്‌സിറ്റി കാമ്പസിന് നേരെ നടന്ന ക്രൂരമായ ആക്രമണത്തിൽ 147 പേർ കൊല്ലപ്പെട്ടിരുന്നു.