നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്ഥാനാർത്ഥിയായ അരിതാ ബാബു പത്രിക സമര്‍പ്പിച്ചു. കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് നടന്‍ സലിം കുമാറാണ്. കായംകുളം നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫിന്‍റെ യു. പ്രതിഭക്കെതിരെയാണ് 27 വയസുകാരിയായ അരിത മത്സരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് അരിത.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ നിര്‍ധന കുടുംബത്തിലെ അംഗമെന്ന് പറഞ്ഞാണ് അരിതയെ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി പരിചയപ്പെടത്തിയത്. പശുവിന്‍ പാല് വിറ്റ് ഉപജീവനം നടത്തുകയും ശേഷിക്കുന്ന സമയം പൂര്‍ണ്ണമായി സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അരിതയെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. മണ്ഡലത്തില്‍ അരിതയ്ക്കുളള സ്വീകാര്യത കൂടിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് നയിച്ചത്.
ഇന്നലെ പത്രികാ സമര്‍പ്പണത്തിനായി മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയ അരിതക്ക് സലിം കുമാര്‍ കെട്ടിവയ്ക്കാനുള്ള പണം നേരിട്ടു കൈയ്മാറുകയും പ്രതിക സമര്‍പ്പണത്തില്‍ പങ്ക് ചേരുകയും ചെയ്തു. 'അരിത ബാബുവിന്റെ ജീവിതം എന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. എന്റെ അമ്മയെയാണ് അവരുടെ ജീവിതം വായിച്ചപ്പോള്‍ ഓര്‍മ വന്നത്' എന്നായിരുന്നു സലിം കുമാറിന്‍റെ പ്രതികരണം. ഇത്തരം ആളുകള്‍ അധികാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന്നത് ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ മാത്രമല്ല ഒരു കലാകാരന്‍ എന്ന നിലയിലും അഭിമാനം തോന്നുന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.