തിരുവനന്തപുരം: അടിയന്തരാവസ്ഥ കഴിഞ്ഞ് നടന്ന ഇലക്ഷനില്‍ ജനസംഘം നേതാവ് കെ. ജി. മാരാരുടെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്നു പിണറായി വിജയന്‍ എന്ന ബി.ജെ.പി നേതാവും കോഴിക്കോട് നോര്‍ത്ത് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ എം.ടി രമേഷിന്‍റെ ആരോപണം മുഖ്യമന്ത്രി തള്ളി. 'അടിയന്തരാവസ്ഥ കഴിഞ്ഞ് 1977ല്‍ ഞാന്‍ കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥിയാണ്. ആ സമയത്ത് ഞാന്‍ മറ്റൊരാളുടെ ഏജന്റാകാന്‍ പോകുമോ?' എന്ന് പിണറായി വിജയന്‍ ചോദിക്കുന്നു.
'കോ-ലീ-ബി സഖ്യത്തിന്റെ ഗുണഭോക്താവാണ് താനെന്ന് ഒ. രാജഗോപാല്‍ സമ്മതിച്ചു. കോ-ലീ-ബി ഗുണം ചെയ്തത് ബി.ജെ.പിക്ക് മാത്രമാണ്. ആദ്യം ബി.ജെ.പി വോട്ട് വാങ്ങലായിരുന്നു നടന്നിരുന്നത്. 1991ന് മുമ്പ് കോ-ലീ-ബി സഖ്യം ഉണ്ടായി. അതിനെ വടകരയിലും ബേപ്പൂരിലും ഇടതുപക്ഷം പരാജയപ്പെടുത്തി. പിന്നീട് ഏതാനും മണ്ഡലങ്ങളില്‍ ഇത് തുടര്‍ന്നു. അന്നത്തെ മുഖ്യമന്ത്രിയോട് ചിലര്‍ പറഞ്ഞു, 'നിങ്ങളീ കസേരയില്‍ ഇരിക്കുന്നത് ഞങ്ങള്‍ സഹായിച്ചിട്ടാണെന്നും' അദ്ദേഹം പറഞ്ഞു.
സത്യാവസ്ഥ എന്ത്?
ഉദുമയില്‍ കെ.ജി മാരാര്‍ മത്സരിക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ്. അന്ന് ഉദുമയില്‍ കെ.ജി മാരാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അതേസമയത്ത് തന്നെ പിണറായി വിജയന്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായിരുന്നു.
കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിക്കുകയും എം.എല്‍.എ ആവുകയും ചെയ്തിരുന്നു. കൂത്തുപറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഉദുമ മണ്ഡലത്തിലെ ബൂത്ത് എജന്റ് ആയിരുന്നു എന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല.