ജപ്പാന്‍ക്കാര്‍ക്കും, തായ്‌വാന്‍കാര്‍ക്കും 'സുഷി'യെന്നാല്‍ വെറുമൊരു ഭക്ഷണമല്ല, ജീവനാണ് - സംസ്കാരമാണ്. മാകിസുഷി, ചിരാഷി സുഷി, നരേ സുഷി, ഒഷി സുഷി, കാകിനോഹ സുഷി, സാഷാ സുഷി, ഗുങ്കന്‍മാകി സുഷി എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ രുചികളില്‍ ലഭ്യമാകുന്ന സുഷി വിഭവങ്ങളാണ് അവിടുത്തെ ഭക്ഷണശാലകളിലെ പ്രധാന ആകര്‍ഷണം. കടല്‍മത്സ്യങ്ങളും ചോറും പച്ചക്കറിയുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന സുഷി കഴിക്കാന്‍ അവര്‍ എന്തും ചെയ്യും, എവിടെയും പോകും.
സുഷി വിഭവങ്ങള്‍ മാത്രം വിളമ്പുന്ന തായ്‌വാനിലെ പ്രധാന റസ്റ്റോറന്‍റ് ശൃഖലയാണ് 'അകിഡോ സുഷിരോ'. അവര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഒരു ഓഫറാണ് ഭരണകൂടത്തെ വെട്ടിലാക്കിയത്. സാല്‍മണ്‍, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഗുയി യു' എന്ന് പേരുള്ള ആര്‍ക്കും റസ്റ്റോറന്‍റില്‍ വന്നാല്‍ ഫ്രീയായി സുഷി കഴിക്കാമെന്നാണ് ഓഫര്‍. കൂടാതെ 'ഗുയി യു-വിന്‍റെ കൂടെപ്പോകുന്ന 5 സുഹൃത്തുക്കള്‍ക്കും ഫ്രീയായി ഭക്ഷണം കഴിക്കാം. സംഗതി നാട്ടിലാകെ പാട്ടായത്തോടെ സ്വന്തം പേരു മാറ്റാനുള്ള നെട്ടോട്ടത്തിലായി നാട്ടുകാര്‍.
സര്‍ക്കാര്‍ ഓഫീസുകള്‍ നിറഞ്ഞു കവിയുന്ന സ്ഥിതിയായി. ഇതൊരു ധാര്‍മ്മിക പ്രശ്നമായി കണ്ട് സര്‍ക്കാറിന്‍റെയും ഉദ്യോഗസ്ഥരുടെയും സമയം കളയുന്ന ഈ പരിപാടിയില്‍ നിന്നും പിന്‍വാങ്ങണമെന്ന് റസ്റ്റോറന്‍റ് ഉടമകളോടും ജനങ്ങളോടും ആഭ്യന്തര സഹമന്ത്രി ചെൻ സുങ്-യെൻ അഭ്യര്‍ത്ഥിക്കുന്ന സ്ഥിതിവരേയുണ്ടായി.
പേരുമാറ്റല്‍ നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കാന്‍ വെറും 3 ഡോളര്‍ ചിലവഴിച്ചാല്‍ മതി. എന്നാല്‍ നല്ലൊരു സുഷി വിഭവം കഴിക്കണമെങ്കില്‍ കുറഞ്ഞത് 220 ഡോളര്‍ എങ്കിലും നല്‍കണം. തായ്‌വാനിലെ നിയമപ്രകാരം ഒരാള്‍ക്ക് മൂന്നുതവണ പേരു മാറ്റാം. അപ്പോള്‍ പിന്നെ 'സാൽമൺ പ്രിൻസ്', 'മെറ്റർ സാൽമൺ കിംഗ്', 'സാൽമൺ ഫ്രൈഡ് റൈസ്' എന്നൊക്കെ പേരു മാറ്റി വന്നാല്‍ വയറു നിറയെ സുഷി കഴിക്കാമല്ലോ. ഓഫര്‍ കഴിഞ്ഞാല്‍ പഴയ പേരിലേക്കുതന്നെ തിരിച്ചു പോവുകയും ചെയ്യാം.