കൊല്‍ക്കത്ത: ദുര്യോധനനെയും ദുശ്ശാസനനെയും നമുക്ക് വേണ്ടെന്ന് മമത ബാനന്‍ജി. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു മമത. നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയെ മിർ ജാഫറിനോടാണ് മമത ഉപമിച്ചത്.
'ബിജെപിയോട് യാത്ര പറഞ്ഞോളു, നമുക്ക് അവരെ ആവശ്യമില്ല, മോദിയുടെ മുഖം കാണുന്നതുപോലും ബംഗാളിലെ ജനത ഇഷ്ടപ്പെടുന്നില്ല. ഇവിടെ കലാപങ്ങളും, കൊളളയും വേണ്ട. ദുര്യോധനനും ദുശ്ശാസനനും മിര്‍ ജാഫറുമൊന്നും നമുക്ക് ആവശ്യമില്ല' - ഈസ്റ്റ് മിഡ്‌നാപൂരില്‍ നടന്ന തൃണമൂൽ റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മമത. 'സുവേന്ദു അധികാരിയെ ഞാൻ അന്ധമായി വിശ്വസിച്ചു. എന്നാൽ, അയാൾ എന്നെ ഒറ്റുകൊടുക്കുകയായിരുന്നു. അയാളെ അമിതമായി വിശ്വസിച്ചതില്‍ ഞാൻ ഖേദിക്കുന്നു' എന്നും മമത കൂട്ടിച്ചേര്‍ന്നു. മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരി കഴിഞ്ഞ മാസമാണ് ബിജെപിയില്‍ ചേര്‍ന്നത്.
കഴിഞ്ഞ ദിവസം ബംഗാളിൽ പ്രചാരണത്തിനിറങ്ങിയ പ്രധാന മന്ത്രി നരേന്ദ്രമോദി മമതയെ രൂക്ഷമായി വിമർശിച്ചിരുന്നു. 'ദീദീ പത്തുവര്‍ഷം നിങ്ങള്‍ ബംഗാൾ ഭരിച്ചു. നിങ്ങളുടെ കളി ഇതോടെ അവസാനിക്കുകയും വികസനം ആരംഭിക്കുകയുമാണ്. മെയ് രണ്ടിന് നിങ്ങൾ തുടച്ചു നീക്കപ്പെടുകയും സംസ്ഥാനത്ത് വികസനത്തിന്റെ നാളുകൾ എണ്ണിത്തുടങ്ങുകയും ചെയ്യും' - മോദി പറഞ്ഞു.