പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ തന്റെ കാലുകഴുകി സ്വീകരിച്ചതിനെ ന്യായീകരിച്ച് ബിജെപി പാലക്കാട് സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. കാല്‍ കഴുകി സ്വീകരിക്കുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും, വന്ദിക്കുന്നത് സ്ഥാനാര്‍ത്ഥിയോടുളള ബഹുമാനത്തിന്റെ ഭാഗമാണെന്നുമാണ് അദ്ദേഹത്തിന്റെ ന്യായീകരണം.
'നമ്മുടെ ഭാരതീയ സംസ്‌കാരമാണത്, അത് ചെയ്യുന്നതിലെന്താണ് തെറ്റ്? അതിനെ വിവാദമാക്കുന്നവര്‍ സംസ്‌കാരമില്ലാത്തവരാണെന്ന് പറയേണ്ടിവരും. സാധാരണ രാഷ്ടീയക്കാരുടെ ശൈലിയല്ല ഞാൻ പിന്‍തുടരുന്നത്. എതിരാളികളെ കുറ്റം പറയുന്നില്ല. അത് സനാദന ധര്‍മ്മത്തിന് ചേര്‍ന്നതല്ല' ഇ. ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വോട്ടര്‍മാര്‍ ശ്രീധരന്റെ കാല്‍ കഴുകി, മാലയിട്ട് സ്വീകരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സംഭവം വിവാദമായതോടെ ഇ. ശ്രീധരനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സവര്‍ണ്ണ മനോഭാവമാണ് ശ്രീധരന്റേത്, രാജവാഴ്ച്ചയല്ല ജനാധിപത്യമാണ് കേരളത്തിലെന്ന് ശ്രീധരന് മനസിലായിട്ടില്ല തുടങ്ങിയവയാണ് ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനങ്ങള്‍.