തിരുവനന്തപുരം: നേമത്ത് ബിജെപിക്ക് കഴിഞ്ഞ തവണ ജയിക്കാനായത് കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയതിനാലെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വി.സുരേന്ദ്രന്‍ പിള്ള. ഘടക കക്ഷികൾക്ക് സീറ്റു കൊടുത്ത് വോട്ടുകച്ചവടം നടത്തുകയാണ് കോൺഗ്രസിന്റെ രീതിയെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ തവണ നേമത്തെ സ്ഥാനാർഥി ദുർബലനായിരുന്നുവെന്ന കോൺഗ്രസ് നേതാക്കളുടെ വാദത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2016-ലെ നേമം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എല്‍ജെഡി ജനറല്‍ സെക്രട്ടറി വി. സുരേന്ദ്രന്‍ പിള്ള.
ഘടക കക്ഷികള്‍ക്ക് സീറ്റ് കൊടുക്കക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതി. അവര്‍ മത്സരിക്കുന്ന സീറ്റുകളില്‍ അവര്‍ക്കതിന് പ്രതിഫലം ലഭിക്കും. നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ.രാജഗോപാല്‍ തന്നെ പറഞ്ഞതാണ്. അതുകൊണ്ട്, ഇപ്പോഴത്തെ സ്ഥാനാര്‍ഥി കെ. മുരളീധരന്‍ ശ്രദ്ധിക്കണമെന്നും സുരേന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
2016-ല്‍ താമര വിരിഞ്ഞതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലമാണ് നേമം. 2016ല്‍ രാജഗോപാലും ശിവന്‍കുട്ടിയും നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.സുരേന്ദ്രന്‍പിള്ളയ്ക്കു ലഭിച്ചത് വെറും 13,860 വോട്ട് മാത്രമാണ്. 2011 ല്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന എസ്.ജെ.ഡി സ്ഥാനാര്‍ഥി ചാരുപാറ രവി 20,248 വോട്ടുനേടിയ സ്ഥാനത്തുനിന്നാണ് ഈ വോട്ടുചോര്‍ച്ച. ഇത്തവണ മുരളീധരന്റെ അപ്രതീക്ഷിത വരവോടെ കോണ്‍ഗ്രസ് നേമം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.