ഉയ്ഘൂർ മുസ്ലിം വിഭാഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈനക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി പാശ്ചാത്യ രാജ്യങ്ങള്‍. ചൈനയിലെ ഷിൻജിയാംഗ് മേഖലയിലാണ് പത്ത് ലക്ഷത്തിലധികം മുസ്ലിങ്ങളെ തടവിൽ പാര്‍പ്പിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ, യുകെ, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായാണ് ഉപരോധമേര്‍പ്പെടുത്തിയത്.
മുസ്ലിങ്ങളെ ചൈന ദ്രോഹിക്കുകയും കൊല്ലാക്കൊല ചെയ്യുകയുമാണെന്നും അവരുടെ സംസ്കാരത്തേയും മതത്തേയും തുടച്ച് നീക്കാനാണ് ചൈനയുടെ ശ്രമമെന്നും യുകെയുടെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. എന്നാല്‍, ഉയ്ഘൂറുകള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുകയാണെന്നാണ് ചൈന പറയുന്നത്.
1989 ലെ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയ്ക്കു ശേഷം ആദ്യമായാണ് യൂറോപ്യൻ യൂണിയൻ ചൈനക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത്. സിൻജിയാങ്ങിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഇപ്പോള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക പോലീസ് സേനയായ സിൻജിയാങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ഡയറക്ടർ ചെൻ മിങ്‌ഗുവോ, സിൻജിയാങ്ങ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം വാങ് മിങ്‌ഷാൻ, സിൻജിയാങ്ങിലെ മുൻ ഡെപ്യൂട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി മേധാവി ഹെയ്‌ലൂൺ തുടങ്ങിയവരാണ് ഉപരോധിക്കപ്പെടുന്ന പ്രമുഖര്‍. അവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കും. യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും.