2020-ലെ ഗാന്ധി സമാധാന പുരസ്കാരം 'ബംഗാബന്ധു' എന്നറിയപ്പെടുന്ന ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ അഹിംസയിലൂടെയും മറ്റ് ഗാന്ധിയൻ മാർഗ്ഗങ്ങളിലൂടെയും അദ്ദേഹം നൽകിയ വിശിഷ്ട സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകാൻ തീരുമാനിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും ലോക് സഭയിലെ ഏറ്റവും വലിയ പ്രതിപ്രക്ഷ പാർട്ടിയുടെ നേതാവുമാണ് ജൂറിയിലെ എക്സ്-ഒഫീഷ്യയോ അംഗങ്ങൾ.
ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബ് റഹ്മാനും കുടുംബാംഗങ്ങളും 1975 ൽ പട്ടാള അട്ടിമറിയിൽ വധിക്കപ്പെടുകയായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബ് റഹ്മാൻ. കൊലപാതകം നടന്ന് 45 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് മുഖ്യപ്രതിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നത്.
ഒരു സാധാരണ മധ്യവർഗ്ഗകുടുംബത്തിൽ ജനിച്ച മുജീബ് കൊൽക്കത്ത സർവ്വകലാശാലയിലാണ് നിയമവും പൊളിറ്റിക്കൽ സയൻസും പഠിച്ചത്. 1949-ൽ അവാമി ലീഗിന്റെ സ്ഥാപകനേതാക്കളിലൊരാളായാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഇന്ത്യയുടെ വിഭജനത്തിനുശേഷം നിലവിൽ വന്ന കിഴക്കൻ പാകിസ്താന്റെ സ്വയംഭരണത്തിനുവേണ്ടിയായിരുന്നു അവാമി ലീഗിന്റെ പോരാട്ടം.