തെരഞ്ഞെടുപ്പിനുമുമ്പേ സാമൂഹിക മാധ്യമങ്ങളിൽ പോരാട്ടം മുറുകിയ മണ്ഡലമാണ് തൃത്താല. രജനീകാന്തിന്റെ 'കാലാ' സിനിമയുടെ ബിജിഎം നൽകി സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി മാസ് കാട്ടിയ ആദ്യ പ്രചാരണ വീഡിയോക്കു ശേഷം വി.ടി ബൽറാമിനു മുന്നിൽ 'അശ്വമേധ'വുമായി എത്തിയിരിക്കുകയാണ് എം. ബി. രാജേഷ്. ആരൊരാളെൻ കുതിരയെ കെട്ടുവാൻ എന്ന വയലാറിന്റെ കവിതയുടെ പശ്ചാത്തലത്തിലിറങ്ങിയ പുതിയ പ്രചാരണ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
നേരത്തേ ഇറക്കിയ, ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ് സ്ലോ മോഷനിൽ നിന്നിറങ്ങി കുടയും ചൂടി വരുന്ന വീഡിയോ വൈറലായിരുന്നു. അതേസമയം, ആ വീഡിയോയിലെ രാജേഷിന്‍റെ പ്രകടനം ഒരു ഫ്യൂഡൽ പ്രഭുവിൻ്റേതാണെന്ന തരത്തില്‍ ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
തുടർച്ചയായ മൂന്നാം തവണയാണ് ബൽറാം തൃത്താലയിൽ അങ്കത്തിനിറങ്ങുന്നത്. 2011ൽ സിപിഎം സ്ഥാനാർത്ഥി പി മമ്മിക്കുട്ടി, 2016ൽ സുബൈദ ഇസ്ഹാക് എന്നിവരെയാണ് ബൽറാം തോൽപ്പിച്ചത്. 2011ൽ 3197 ആയിരുന്നു ഭൂരിപക്ഷമെങ്കിൽ 2016ൽ അത് 10,547 ആയി വർധിപ്പിക്കാൻ കോൺഗ്രസ് നേതാവിനായി.